പനമരം ∙ താഴെ നെല്ലിയമ്പം റിട്ട. അധ്യാപകനായ പത്മാലയത്തിൽ കേശവൻ ഭാര്യ പത്മാവതി എന്നിവരെ മുഖംമൂടി ധരിച്ച് ആക്രമിച്ച് കൊലപ്പെടുത്തി രക്ഷപ്പെട്ടവർക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സംഭവം നടന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ തിരച്ചിൽ ആരംഭിച്ചതിനാലും ലോക്ഡൗൺ മൂലവും പ്രതികൾ ജില്ല വിട്ടുപോകാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഇതുകൊണ്ട് തന്നെ സംഭവം നടന്ന പ്രദേശം അരിച്ചു പെറുക്കിയുള്ള പരിശോധനയാണ് പൊലീസ് ഇപ്പോൾ നടത്തുന്നത്.
സ്ത്രീകൾ ഉപയോഗിക്കുന്ന തരത്തിലുള്ള നൈറ്റിയുടെ രക്തക്കറ പുരണ്ട ചെറിയൊരു ഭാഗം സംഭവം നടന്ന വീടിനു സമീപത്തെ തോട്ടത്തിൽ നിന്നു തിരച്ചിൽ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ സാംപിൾ എടുത്ത് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവശേഷം പ്രതികൾ ഇരുചക്ര വാഹനത്തിലാണോ രക്ഷപ്പെട്ടതെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്.
ഇതിനായി പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ആയുധം കണ്ടെത്തുന്നതിന് വേണ്ടിവന്നാൽ വീടിന് പിറകിലെ കുളങ്ങൾ വറ്റിച്ചുള്ള തിരച്ചിലിനെക്കുറിച്ചും പൊലീസ് ആലോചിക്കുന്നുണ്ട്. കുടുംബത്തിലുള്ളവരെയും ബന്ധുക്കളെയും കേശവന്റെ വീട്ടിൽ തൊഴിലെടുത്തിരുന്നവരെയും കമുകിന് മരുന്നടിക്കാൻ എത്തിയവരെയും നാട്ടുകാരിൽ ചിലരെയും ഇന്നലെയും ചോദ്യം ചെയ്തു.
മാനന്തവാടി ഡിവൈഎസ്പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിൽ 10 ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം. ഒട്ടേറെ കൊലക്കേസ് ഉൾപ്പെടെ തെളിയിച്ച കാസർകോട് ഡിവൈഎസ്പി പി.പി. സദാനന്ദനെ പോലുള്ള കൂടുതൽ പേർ അന്വേഷണത്തിൽ സഹകരിക്കാൻ എത്തിയത് പ്രതികൾ ഉടൻ വലയിലാകുമെന്ന സൂചനയാണു നൽകുന്നത്. തിരച്ചിലിനും അന്വേഷണത്തിനും പല ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ടെങ്കിലും ലഭിക്കുന്ന തെളിവുകളും വിവരങ്ങളും ഒന്നും തന്നെ പുറത്തു പോകരുതെന്ന കർശന നിർദേശം നൽകി പഴുതടച്ചുള്ള നീക്കമാണ് നടത്തുന്നത്.
സംഭവം നടന്ന പ്രദേശത്ത് വീട് വാടകയ്ക്കെടുത്ത് ക്യാംപ് ചെയ്താണ് പരിശോധന മുന്നോട്ടു കൊണ്ടുപോകുന്നത്. ഇന്നലെ പ്രദേശത്ത് നല്ല മഴയായിരുന്നെങ്കിലും ഇതൊന്നും വകവയ്ക്കാതെ വിശ്രമത്തിനിടനൽകാതെയുള്ള പരിശോധനകളാണു നടന്നത്. സമീപത്തെ ആളൊഴിഞ്ഞ വീടുകൾ, ഇഷ്ടികക്കളങ്ങൾ, മറ്റു സംസ്ഥാനക്കാർ വസിക്കുന്ന ഇടങ്ങൾ, ചില വീടുകൾ, എന്നിവിടങ്ങളിലെല്ലാം സംഘം പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക