കൊച്ചി: തന്റെ ആവശ്യം എറണാകുളം ജില്ലാ കളക്ടറെ കത്തിലൂടെ അറിയിക്കുമ്പോള്‍ ചന്ദന വിചാരിച്ചിരുന്നില്ല ആ കത്ത് കളക്ടര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം അത് വായിച്ച് തന്റെ ആവശ്യം നടപ്പിലാക്കി തരുമെന്നും.
ചന്ദനയുടെ കത്ത് വായിച്ച് ആവശ്യം മനസ്സിലാക്കിയ കളക്ടര്‍ അവള് ആവശ്യപ്പെട്ടത് വീട്ടിലെത്തി കൈമാറിയപ്പോഴാണ് ആ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അമ്പരന്നത്.
ഓണ്‍ലൈന്‍ പഠനത്തിന് പഴയതാണെങ്കിലും ഒരു ഫോണ്‍ തരുമോ എന്ന് ചോദിച്ച് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഐഎഎസിനാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചന്ദന കത്തെഴുതിയത്.
ഓണ്‍ലൈന്‍ പഠനത്തിന് ചന്ദന ഉപയോഗിച്ചിരുന്ന ഫോണ്‍ കേടായതിനെ തുടര്‍ന്നാണ് പഠനം മുടങ്ങിയിരിക്കുകയായിരുന്നു ചന്ദന. ഫോണ്‍ നന്നാക്കി വരുന്നതിനിടെ പൂര്‍ണമായും കേടായി.
നടത്തി വന്നിരുന്ന ചെറിയ കട ലോക്ഡൗണിനെ തുടര്‍ന്ന് പൂട്ടുകയും ചെയ്തതോടെ പെയിന്റിംഗ് ജോലി ചെയ്യാന്‍ തുടങ്ങിയ ചന്ദനയുടെ പിതാവ് ആദര്‍ശും കടയില്‍ ജോലിക്കു പോവുന്ന ഷീനയ്ക്കും മാസങ്ങള്‍ക്ക് മുമ്പ് കൊവിഡ് പിടിപെട്ടു.
രോഗം ഭേദമായെങ്കിലും ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജോലിക്ക് പോവാന്‍ നിവൃത്തിയില്ലാതായതോടെ മകളെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു മാതാപിതാക്കള്‍.
‘ എന്റെ കൂട്ടുകാരിയുടെ ഫോണില്‍ നിന്നുമാണ് ഞാന്‍ നോട്ടുകള്‍ എഴുതിയെടുക്കുന്നത്. കൂട്ടുകാരിയുടെ പേര് ആഷ്ണമോള്‍ രഘു. അവളുടെ പേര് ഒരു കിലോ മീറ്റര്‍ ദൂരെയാണ്. അവിടെ വരെ സൈക്കിളില്‍ പോയാണ് വരുന്നത്.
ആ പ്രദേശത്തൊക്കെ കൊവിഡ് കേസുകള്‍ ഉള്ളതു കൊണ്ട് അച്ഛനും അമ്മയ്ക്കും എന്നെ വിടാനും ഇപ്പോള്‍ പേടിയാണ്. അപ്പോഴാണ് സാറിനോട് ആ വിഷമം പങ്കുവെച്ച്ാലോ എന്ന് ആഷ്ണമോള്‍ പറഞ്ഞത്.
ഗൂഗിള്‍ മീറ്റ് വഴി അധ്യാപകര്‍ ക്ലാസെടുക്കുന്നതിനു പുറമെ ഓരോ വിഷയങ്ങള്‍ക്കും വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് നോട്ടുകള്‍ തരുന്നത്. എനിക്കൊരു ഫോണോ ടാബോ തരാമോ.
പഴയതാണെങ്കിലും കുഴപ്പമില്ല,’ ചന്ദനയുടെ കത്തില്‍ പറയുന്നു. അച്ഛനും അമ്മയും അറിയാതെയാണ് ചന്ദന കത്തെഴുതിയത്. കത്ത് വായിച്ച കലക്ടര്‍ ചന്ദനയുടെ വീട്ടില്‍ നേരിട്ടെത്തി ഫോണ്‍ കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക