യൂട്യൂബ് ചാനല്‍ വഴി സ്ത്രീകളോട് അശ്ലീലം പറഞ്ഞ് യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന് യൂട്യൂബർ ഒളിവിൽ പോയി. ഇതിനെ തുടർന്ന് ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷങ്ങൾ വരുമാനമുള്ള യൂട്യൂബർ പബ്ജി മദനെതിരെയാണ് കേസ്. ഐ ടി നിയമത്തിലെ 4 വകുപ്പുകൾ ചുമത്തിയും കൂടാതെ നിരോധിത ഗെയിം കളിച്ചതിനുമുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പത്ത് ലക്ഷത്തിലേറെ വരിക്കാരുള്ള യൂട്യൂബ് ചാനലിൽ പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങളാണ് പബ്ജി മദൻ എന്ന മദൻകുമാർ മാണിക്കം സമ്പാദിച്ചിരുന്നത്. കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞതാണ് കേസിനിടയാക്കിയത്. രാജ്യത്ത് പബ്ജി ഗെയിം നിരോധിച്ചിട്ടുണ്ടെങ്കിലും പല വഴികളിലൂടെ ഇപ്പോഴും കളിക്കാന്‍ കഴിയും. ഈ സാധ്യതയാണ് തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബറായ പബ്ജി മദന്‍ ഉപയോഗപ്പെടുത്തിയത്. ഇവ യൂട്യൂബില്‍ ലൈവ് സ്ട്രീമിങ് നടത്തി ലക്ഷങ്ങളാണ് ഇയാള്‍ ഉണ്ടാക്കിയിരുന്നത്. സഹകളിക്കാരുമായി നടത്തുന്ന ദ്വയാർത്ഥ, അശ്ലീല പ്രയോഗങ്ങളുമായിരുന്നു മദന്റെ ‘ടോക്സിക് മദൻ 18 പ്ലസ്’ എന്ന ചാനലിന്റെ പ്രത്യേകത.
പദപ്രയോഗങ്ങള്‍ പരിധി വിട്ടതോടെ സഹകളിക്കാരി ചെന്നൈ പൊലീസില്‍ പരാതി നല്കി. പിന്നാലെ 150 സ്ത്രീകള്‍ പൊലീസിനെ സമീപിച്ചു. ഇതോടെയാണ് പൊലീസ് ഇയാൾക്കായി തിരച്ചില്‍ തുടങ്ങിയത്. മദനനെതിരെ 159 പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. പ്രതിമാസം പത്തുലക്ഷത്തിലേറെ രൂപ സമ്പാദിക്കുന്ന മദൻ നാല് ആഡംബര കെട്ടിടങ്ങൾ ചെന്നൈയിലെ പെരുങ്ങലത്തൂരിൽ നിർമിച്ചിട്ടുണ്ട്. യൂട്യൂബ് ചാനൽ തുടങ്ങി മൂന്ന് വർഷം മുഖം വെളിപ്പെടുത്താൻ മദൻ തയാറായിരുന്നില്ല. പബ്ജി നിരോധിച്ചതിന് കേന്ദ്ര സർക്കാരിനെതിരെ അശ്ലീല പദപ്രയോഗം നടത്തുന്ന വീഡിയോയും അടുത്തിടെ മദൻ പുറത്തുവിട്ടിരുന്നു.
മദന്റെ അശ്ലീല ചാനലിന്റെ ഭൂരിഭാഗം ഫോളോവേഴ്സും 18 വയസിന് താഴെയുള്ളവരാണ്. ഇതിനിടെ തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മദന്‍ യൂട്യൂബ് ലൈവില്‍ എത്തി വെല്ലുവിളിച്ചു. ഇതോടെ കേസന്വേഷണം ക്രൈംബ്രാഞ്ച് സി ഐ ഡി വിഭാഗം ഏറ്റെടുത്തു. ഐ ടി നിയമത്തിലെ 4 വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം യൂട്യൂബ് ചാനലിന്റെ രജിസ്ട്രേഷന് ഭാര്യയുടെ പേരിലാണെന്ന് കണ്ടെത്തിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ലാപ്ടോപ്, ഹാർഡ് ഡിസ്ക്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. യൂട്യൂബ് ചാനല്‍ മരവിപ്പിക്കാനുള്ള നീക്കം തുടങ്ങിയതായും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഭാര്യയെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക