അഴീക്കല്‍ തുറമുഖത്ത് ചൊവ്വാഴ്ച രാവിലെ നങ്കൂരമിട്ട ‘ലൊഹങ്ക’ എന്ന അമേരിക്കന്‍ ടൂറിസ്റ്റ് കപ്പല്‍ കൂടെ കൊണ്ടുവന്നത് ചരിത്രം. കാര്‍ഗോ കപ്പലുകളും ചരക്ക് കപ്പലുകളും എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അഴീക്കലില്‍ വിദേശ ടൂറിസ്റ്റ് കപ്പല്‍ എത്തുന്നത്. ക്യാപ്റ്റന്‍ റയ്മണ്ട് പീറ്റര്‍ സീലി നിയന്ത്രിച്ച കപ്പലില്‍ അമേരിക്കന്‍ പൗരനായ സെര്ഗ്വെല് കൊസുമിനും ഭാര്യ എലേന കൗസ്മിനയും കപ്പല്‍ ജീവനക്കാരും ഉള്‍പ്പെടെ ഒന്‍പത് പേരാണ് എത്തിയത്.
സെര്ഗ്വെല്- എലേന ദമ്പതിമാരാണ് ലൊഹങ്കയുടെ ഉടമകളും.അഞ്ചുവര്‍ഷത്തേക്കുള്ള ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി കോഡ് അംഗീകാരം അഴീക്കല്‍ തുറമുഖത്തിന് ലഭിച്ചശേഷമാണ് കപ്പല്‍ അഴീക്കല്‍ തീരത്തെത്തിയതെന്ന പ്രത്യേകതയുമുണ്ട്.
‘ലൊഹങ്ക’ അഴീക്കലില്‍ നങ്കൂരമിട്ടത് കൊച്ചി, ബേപ്പൂര്‍ തീരങ്ങള്‍ സന്ദര്‍ശിച്ചശേഷം ബുധനാഴ്ച രാവിലെ 10-ഓടെയാണ്. ഇനി മംഗളൂരുവിലേയ്ക്കും ശേഷം മുംബൈയിലേക്കും പോകും.ദമ്പതിമാര്‍ അഴീക്കലിലെത്തിയത് കണ്ണൂരിന്റെ തെയ്യക്കാഴ്ചകള്‍ നേരില്‍ അനുഭവിക്കാനും രുചികള്‍ ആസ്വദിക്കുന്നതിനുമാണ്.ഇന്റലിജന്‍സ് ബ്യൂറോ, കോസ്റ്റല്‍ പോലീസ്, സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവയുടെ പരിശോധനയ്ക്കുശേഷം ദമ്പതിമാര്‍ക്ക് അഴീക്കല്‍ പോര്‍ട്ട് ഓഫീസിന്റെയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ സ്വീകരണവും നല്കി. കെ.വി. സുമേഷ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ദമ്പതിമാരെ അധികൃതര്‍ ഷാളണിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക