കൂത്താട്ടുകുളം: പത്തൊമ്പത് വർഷം ഗൾഫിൽ കുടുങ്ങിയ ഗൃഹനാഥന് ഒടുവില്‍ നാട്ടിലെത്തിയത് മൃതദേഹമായി. ഒന്നര മാസം മുമ്പ് സൗദിയിലെ റിയാദിൽ മരിച്ച രത്നകുമാറിന്റെ (58) മൃതദേഹം ഞായറാഴ്ച പുലർച്ചെയാണ് വീട്ടിലെത്തിച്ചത്.
പാസ്പോർട്ടും രേഖകളും നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിലെത്താനാവാതെ സൗദിയിൽ കഴിയുകയായിരുന്നു. എന്നെങ്കിലും രത്നകുമാർ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഭാര്യ മോളിയും മക്കളായ സോനുകുമാറും സനുകുമാറും.
ഭർത്താവിനെക്കുറിച്ച് നെഞ്ചുപിടയുന്ന ഓർമകളാണ് പാലക്കുഴ കരിമ്പന കോഴിപ്ലാക്കിൽ മോളിക്കുള്ളത്. ഡൽഹിയിൽ ടൈപ്പിസ്റ്റായി ജോലിചെയ്യുന്ന കാലത്താണ് മോളി രത്നകുമാറുമായി അടുപ്പത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. കുടുംബം കരകയറ്റാനാണ് ചിറയിൻകീഴ് ശാസ്തവട്ടം ചരുവിള വീട്ടിൽ രത്നകുമാർ 30 വർഷം മുമ്പ് ഗൾഫിലെത്തിയത്.
ഫർണിച്ചർ സ്ഥാപനത്തിലായിരുന്നു ജോലി. ഇടയ്ക്ക് നാട്ടിൽ വരുമായിരുന്നു. 19 വർഷം മുമ്പ് ജോലിചെയ്തിരുന്ന സ്ഥാപനം തീപിടിത്തത്തിൽ നശിച്ചതോടെ ജോലി നഷ്ടപ്പെട്ടു. കൈവശമുണ്ടായിരുന്ന രേഖകളും നശിച്ചു. ഇതോടെ അവിടെ കുടുങ്ങി.
ഇതിനിടയിൽ പ്രമേഹരോഗ ബാധിതനായി. നാട്ടിലെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. രേഖകളില്ലാത്തതിനാൽ ഒളിവ് ജീവിതമായിരുന്നു. ചെറിയ ജോലികളൊക്കെ ചെയ്താണ് കഴിഞ്ഞിരുന്നത്. ഫോൺ വിളിക്കുമ്പോൾ എങ്ങനെയും ഒരു ദിവസം നാട്ടിലെത്തുമെന്ന് പറയാറുണ്ടായിരുന്നുവെന്ന് മോളി തേങ്ങലോടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക