തിരുവനന്തപുരം: ലക്ഷങ്ങൾ കോഴ നൽകി ഒരാഴ്ചയ്ക്കിടെ 12 പേരാണ് ഭക്ഷ്യസുരക്ഷാ വകുപ്പിൽ പിൻവാതിൽ വഴി നിയമനം നേടിയതായി റിപ്പോർട്ട്. നിയമനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിലെ സർവീസ് സംഘടനാ നേതാവിൻറെ നേതൃത്വത്തിലുള്ള ഒരു ലോബിയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മന്ത്രിയോ സർക്കാരോ അറിയാതെയും ഒഴിവുകൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിലോ പി എസ് സിക്കോ റിപ്പോർട്ട് ചെയ്യാതെയും ലക്ഷങ്ങൾ കോഴ വാങ്ങിയായിരുന്നു നിയമനം. തിരുവനന്തപുരം ജില്ലാ ഓഫീസിലും കാട്ടാക്കട ഭക്ഷ്യ സുരക്ഷാ ഓഫീസിലും പാർട്ട്ടൈം സ്വീപ്പർ തസ്തികയിൽ ഇന്നലെയും സമാനരീതിയിൽ നിയമനം നടന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ രണ്ടാഴ്ചക്കകം നേമം, കാട്ടാക്കട, അരുവിക്കര നിയോജക മണ്ഡലങ്ങളിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിലാണ് ഒരു ഡസനോളം പേർക്ക് പിൻവാതിൽ നിയമനം നൽകിയത്. പാർട്ട് ടൈം സ്വീപ്പർ, ലാബ് അസിസ്റ്റൻറ്, കമ്ബ്യൂട്ടർ ഓപ്പറേറ്റർ തസ്തികകളിലായിരുന്നു ഇത്. ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ മൊബൈൽ ലാബിലെ ഡ്രൈവറുടെ ഭാര്യയെയാണ് ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസിൽ കഴിഞ്ഞ ദിവസം പാർട് ടൈം സ്വീപ്പറായി നിയമിച്ചത്.
ഭക്ഷ്യസുരക്ഷാ കമ്മിഷണറോ സർക്കാരോ തിരുവനന്തപുരം ജില്ലാ എംപ്ളോയ്മെൻറ് ഓഫീസറോ അറിയാതെയാണ് ഈ നിയമനങ്ങളെല്ലാം നടന്നത്. സ്ഥിര ജീവനക്കാരേക്കാൾ അധികം താത്ക്കാലിക ജീവനക്കാരാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ജോലി നോക്കുന്നത്. ജില്ലയിലെ വിവിധ ഫുഡ് സേഫ്റ്റി ഓഫീസുകളിലേക്ക് നടത്തിയ നിയമനങ്ങൾക്കെതിരെ പരാതിയോ ആക്ഷേപമോ ഇല്ലാത്ത സാഹചര്യത്തിൽ അനലറ്റിക്കൽ ലാബിലേക്ക് ഒമ്ബത് ലാബ് അസിസ്റ്റൻറുമാരെ പിൻവാതിൽ വഴി നിയമിക്കാനുള്ള ശ്രമങ്ങളും അണിയറയിൽ കൊണ്ടുപിടിച്ച് നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക