ന്യൂഡല്‍ഹി: താമസരേഖകളില്ലാത്തവര്‍ക്ക് കോവിഡ് വാക്സിന് ലഭിക്കില്ലെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്രസര്‍ക്കാര്‍. രേഖകളില്ലാതതവര്ക്കും വാക്സിന് സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാജ്ഞാനം, സ്മാര്‍ട്ട്ഫോണ്‍, തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങിയ കാര്യങ്ങള്‍ പലയാളുകളേയും വാക്സിന് സ്വീകരിക്കുന്നതില്‍ നിന്ന് തടയുന്നുണ്ട്. ഇതൊന്നും ഇല്ലാതെ വാക്സിന് ലഭിക്കില്ലെന്നാണ് പലരുടേയും ധാരണ. എന്നാല്‍ വാസ്തവം അതല്ല. ഫോണ്‍ നമ്പര്‍, വിലാസം, എന്നിവ വാക്സിന് സ്വീകരിക്കാന്‍ വേണ്ട. എന്നാല്‍ തിരിച്ചറിയല്‍ രേഖ ആവശ്യമാണ്. നിര്‍ദ്ദിഷ്ട ഒമ്പത് തിരിച്ചറിയല്‍ കാര്‍ഡുകളിലൊന്നോ മൊബൈല്‍ ഫോണ്‍ സ്വന്തമോ ഇല്ലാത്തവര്‍ക്കായി പ്രത്യേക വാക്സിനേഷന് സെഷനുകള്‍ സംഘടിപ്പിക്കുന്നതിന് പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങളില്‍ സൗജന്യ ഓണ്‍ സൈറ്റ് രജിസ്ട്രേഷന് ഉണ്ട്. ഓണ്‍സൈറ്റ് രജിസ്ട്രേഷനില്‍ വാക്സിന് വേണ്ടി രജിസ്റ്റര്‍ ചെയ്യാനും വാക്സിനേഷന് സര്ട്ടിഫിക്കറ്റിലേക്കുമുള്ള വിവരങ്ങള്‍ വാക്സിന് നല്കുന്നയാള് രേഖപ്പെടുത്തും. വാക്സിന് സ്വീകരിക്കുന്നയാള്‍ അടിസ്ഥാന വിവരങ്ങള്‍ മാത്രം നല്കിയാല് മതിയാവും.
പ്രായം കൂടിയ ആളുകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി വീടിന് സമീപത്ത് തന്നെ വാക്സിന് നല്‍കാനുള്ള സജ്ജീകരണങ്ങള്‍ നല്‍കുന്നുണ്ട്. ഗ്രാമീണ-ഗ്രോത്രമേഖലകളില് വാക്സിനേഷന് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നും കേന്ദ്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക