അർജ്ജുൻ ആയങ്കിയെ മൂന്ന് വർഷം മുൻപ് ഡിവൈഎഫ്ഐ പുറത്താക്കിയെന്ന വാദം പൊളിയുന്നു. അർജ്ജുൻ ആയങ്കി ഡിവൈഎഫ്ഐയുടെ സംഘടന പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. കഴിഞ്ഞ മാസം 26ന് കേന്ദ്ര സർക്കാരിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിൽ അർജ്ജുൻ ആയങ്കി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നത്.
കപ്പക്കടവ് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിലാണ് പ്രതിഷേധത്തിന്റെ ചിത്രം വന്നത്. ദിവസങ്ങൾക്ക് മുൻപ് വരെ ഈ ചിത്രം കപ്പക്കടവ് സഖാക്കളുടെ ഫേസ്ബുക്ക് പേജിലുണ്ടായിരുന്നെങ്കിലും അർജുനെതിരെ കേസ് വന്ന വ്യാഴാഴ്ച പേജിൽ നിന്നും ഈ ചിത്രം ഡിലീറ്റ് ചെയ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി പറഞ്ഞു.
അതേസമയം സ്വർണക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് നീണ്ട ഒൻപത് മണിക്കൂറുകളാണ്. അർജ്ജുനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അറസ്റ്റ് വിവരം പുറത്തു വിട്ട് കൊണ്ട് കസ്റ്റംസ് വൃത്തങ്ങൾ അറിയിക്കുന്നത്.
സ്വർണക്കടത്തിലെ കാരിയറായ ഷെഫീഖിന്റെ മൊഴിയാണ് അർജ്ജുനെ കുടുക്കുന്നതിൽ കസ്റ്റംസിന് നിർണായകമായത് എന്നാണ് സൂചന. കടത്ത് സ്വ൪ണ്ണ൦ അ൪ജ്ജുനെ ഏൽപിക്കാനായിരുന്നു നിർദ്ദേശം കിട്ടിയതെന്ന് ഇയാൾ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. അർജ്ജുനുമായി ഷെഫീഖ് നടത്തിയ ചാറ്റുകളും കോളുകളും പ്രധാന തെളിവുകളായി. ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന അർജ്ജുനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. മുഹമ്മദ് ഷെഫീഖിനെ കൊച്ചിയിലെത്തിച്ച് അർജ്ജുനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക