പ്രസവിച്ചയുടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസിൽ അറസ്റ്റിലായ അമ്മ രേഷ്മയുടെ ഫെയ്സ്ബുക് സുഹൃത്തിനെക്കുറിച്ചു സൂചന ലഭിച്ചതായി വിവരം. അന്വേഷണത്തിൽ ഏതാനും ദിവസത്തിനുള്ളിൽ നിർണായക വഴിത്തിരിവ് ഉണ്ടാകും. അറസ്റ്റിലായ ദിവസം തന്നെ രേഷ്മയുടെയും മാതാപിതാക്കളുടെയും ഫോണുകൾ പൊലീസ് പിടിച്ചെടുത്തു സൈബർ സെല്ലിനു കൈമാറിയിരുന്നു. അന്വേഷണത്തിനു സഹായകമായ ചില വിവരങ്ങൾ ഇതിൽ നിന്നു കണ്ടെത്തിയെന്നാണു സൂചന.
അറസ്റ്റിലായ രേഷ്മ കോവിഡ് പോസിറ്റീവായി അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. പോസിറ്റീവായി 17 ദിവസത്തിനു ശേഷമേ ചോദ്യം ചെയ്യാനാകൂ. ഇതിന് ഇനിയും 10 ദിവസം കൂടി കഴിയണം. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിലെ വില്ലനായ അജ്ഞാത കാമുകനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം മുന്നോട്ട് നീങ്ങുമ്പോഴാണ്, മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ച കല്ലുവാതുക്കൽ മേവനക്കോണം, തച്ചക്കോട്ട് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനിൽ രാധാകൃഷ്ണപിള്ളയുടെ മകൾ ഗ്രീഷ്്മ (ശ്രുതി-22) എന്നിവരെ കാണാതായതും അടുത്ത ദിവസം ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതും.
ആര്യയും ഗ്രീഷ്മയും വെള്ളത്തിൽ മുങ്ങി മരിച്ചെന്നാണു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ. പിതാവ് ഗൾഫിൽ നിന്ന് എത്തിയതിനെ തുടർന്നു ഗ്രീഷ്മയുടെ സംസ്കാരം ഇന്നലെ നടത്തി. ജനുവരി 5നാണ് ചോരക്കുഞ്ഞിനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. സാഹചര്യത്തെളിവുകൾ ഒന്നും ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ അന്വേഷണത്തിൽ 22നു കഴിഞ്ഞ 22നാണ് കല്ലുവാതുക്കൽ ഊഴായ്ക്കോട്, പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ രേഷ്മ (22) അറസ്റ്റിലാകുന്നത്. ഫെയ്സ്ബുക്കിലൂടെ മാത്രം പരിചയമുള്ള കാമുകനൊപ്പം പോകാൻ കുഞ്ഞിനെ ഉപേക്ഷിച്ചെന്നാണു രേഷ്മ മൊഴി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക