തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നാളെ വിരമിക്കുന്ന ഒഴിവില്‍ പുതിയ പോലീസ് മേധാവി നാളെ വൈകുന്നേരം ചുമതലയേറ്റെടുക്കേണ്ടതുണ്ട് ആയതിനാൽ പുതിയ സംസ്ഥാന പോലീസ് മേധാവിയുടെ കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും.
ഈ കാര്യത്തില്‍ അന്തിമ തീരുമാനം മന്ത്രിസഭായോഗത്തിലാണ് എടുക്കേണ്ടത്. എന്നാല്‍, ഇതിനായി പ്രത്യേക മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്തിട്ടില്ല. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുത്തശേഷം നാളെ ചേരുന്ന പതിവു മന്ത്രിസഭയില്‍ വിഷയം അവതരിപ്പിക്കുക മാത്രമാകും ചെയ്യുക.
യുപിഎസ്സി അംഗീകരിച്ചു നല്കിയ സംസ്ഥാന പോലീസ് മേധാവിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട സുദേഷ് കുമാറിനാണ് സാധ്യത ഏറെ. എന്നാല്‍, സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായി ബി. സന്ധ്യയെ നിയമിക്കണമെന്ന ആവശ്യം സിപിഎമ്മിലെ ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നുണ്ട്. എഡിജിപി റാങ്കിലുള്ള അനില്‍കാന്താണ് പട്ടികയിലെ മൂന്നാമന്.
ഡിജിപി പദവിയിലുള്ള സുദേഷ് കുമാര്‍ നിലവില്‍ വിജിലന്‍സ് മേധാവിയും എഡിജിപി ബി സന്ധ്യ ഫയര്‍ഫോഴ്സ് മേധാവിയുമാണ്. എഡിജിപി റാങ്കിലുള്ള അനില്‍കാന്ത് നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറാണ്.
അതേസമയം, സർവീസിൽ നിന്ന് വിരമിക്കുന്ന ലോക്നാഥ് ബെഹ്റയ്ക്ക് പൊലീസ് ആസ്ഥാനത്തുവച്ച് പൊലീസ് കേഡറ്റുകള്‍ ഗാര്‍ഡ് ഒഫ് ഓണര്‍ നല്കി. മെഡിക്കല്‍ കോളേജ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എസ്.എം.വി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ കേഡറ്റുകളാണ് ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കിയത്. കേഡറ്റുകള്‍ ഡി.ജി.പിക്ക് ഉപഹാരങ്ങളും നല്കി.
എ.ഡി.ജി.പി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, എ.ഐ.ജി ഹരിശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക