ഏതു കരുത്തരേയും അൽപം തളർത്തുന്ന രോഗമാണ് കാൻസർ. മനക്കരുത്തിന്റെ പിൻബലത്തിൽ കാൻസറിനെ തോൽപ്പിച്ചവർ കുറവല്ല. ആ മനക്കരുത്തിന് വളമിടുന്നവരാണ് ഡോക്ടർമാർ. തന്നെ ജീവിതത്തിലേക്ക് തിരിച്ചു നടത്തിയ ഡോക്ടർ ബോബൻ തോമസിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയാണ് ലിജി. സോഷ്യൽ മീഡിയയിലെ കാൻസർ അതിജീവന വനിത കൂട്ടായ്മയായ തണലിലാണ് ലിജി കുറിപ്പ് പങ്കുവച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
മുന്നിലിരിക്കുന്ന രോഗി അന്യനല്ല എന്ന തിരിച്ചറിവിൽ ചികിത്സയിലുടനീളം കരുതലിന്റെ , സാന്ത്വനത്തിന്റെ ചേർത്തുപിടിക്കലുമായി
മാരകരോഗത്തിന്റെ ഭയപ്പാടുകളെ ദൂരെയകറ്റി ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഉയർത്തിയ പ്രിയ ഡോക്ടർ … ഡോ. ബോബൻ തോമസ്, കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ മെഡിക്കൽ& പീഡിയാട്രിക് ഓങ്കോളജിസ്റ്റ്
സിസ്റ്റായും ഹോർമോൺ വ്യതിയാനമായും പിന്നീട് സ്തനാർബുദമായും വർഷങ്ങളായി പല ആശുപത്രികളിലും പല ഡോക്ടർമാരുടെ മുന്നിലും തന്റെ മെഡിക്കൽ ഫയലുമായി ഓടി നടന്ന് അവസാനം എത്തിച്ചേർന്നത് ഡോക്ടറുടെ മുന്നിൽ…ഓപ്പറേഷൻ തിയേറ്ററിൽ സ്തനങ്ങൾ അറുത്ത് മാറ്റാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ , താൻ പഠിച്ച അറിവുകളുടെയും അനുഭവങ്ങളിലൂടെ ആർജിച്ചെടുത്ത പുത്തൻ അറിവുകളുടെയും കരുത്തിൽ സർജറിയല്ല കീമോയാണ് ആദ്യം വേണ്ടത് എന്ന ഡോക്ടറുടെ തീരുമാനം എന്റെ മനസിൽ ഡോക്ടറിലുള്ള വിശ്വാസം പതിന്മടങ്ങായി ഉയർത്തി.
കീമോയും റേഡിയേഷനും എല്ലാം കഴിഞ്ഞ് രണ്ടര വർഷം പിന്നിടുമ്പോൾ കീറിമുറിക്കപ്പെടാത്ത ശരീരവുമായി ആരോഗ്യത്തോടെ ഞാൻ ഓടി നടക്കുന്നുവെങ്കിൽ അത് ഡോ. ബോബന്റെ കഴിവും പ്രതിഭയും ഒന്നു കൊണ്ട് മാത്രം. സൗമ്യമായ പെരുമാറ്റം, സാന്ത്വനമായി ഒഴുകിയെത്തുന്ന നിറഞ്ഞ പുഞ്ചിരി . ആത്മവിശ്വാസത്തെ തൊട്ടുണർത്തുന്ന കരുതലിന്റെ ,ചേർത്തു വയ്ക്കലിന്റെ ആശ്വാസ വാക്കുകൾ … ഇതൊക്കെ ഡോക്ടറിൽനിന്ന് രോഗിയിലേക്ക് ഒഴുകിയെത്തുന്ന പോസിറ്റീവ് എനർജിയാണ്
അതിന്റെ കരുത്തിലാണ് ഞങ്ങൾ രോഗവിമുക്തിയിലേക്ക് അതിവേഗം നടന്നടുക്കുന്നത്. നിരവധി അർബുദ രോഗികൾക്ക് ജീവനും ജീവിതവും തിരിച്ചു നൽകിയ നൽകുന്ന പ്രിയ ഡോക്ടർക്ക് ഈ ഡോക്ടർ ദിനത്തിൽ എന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നന്ദിയും കടപ്പാടും അറിയിക്കുന്നു.
സോഷ്യൽ മീഡിയയിലൂടെ അർബുദത്തിനെതിരെ ബോധവത്ക്കരണ യജ്ഞം നടത്തുന്ന ഡോക്ടറുടെ സാമൂഹ്യ പ്രതിബദ്ധതയെ നമിക്കുന്നു. കാൻസർ രോഗികളായ സ്ത്രീകളുടെ കൂട്ടായ്മയായ തണലിന് ഡോക്ടർ നൽകുന്ന പിന്തുണക്ക് നന്ദി
പ്രതികരിക്കാൻ ഇവിടെ എഴുതുക