പരാതി പറയാൻ വിളിച്ച വിദ്യാർത്ഥിയുമായുള്ള ഫോൺ സംഭാഷണം വിവാദമായ സംഭവത്തിൽ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് കൊല്ലം എംഎൽഎ മുകേഷ് .രാഷ്ട്രീയ ലക്ഷ്യം വെച്ച് വിദ്യാർത്ഥിയെ ഉപയോഗിച്ച് നടത്തിയ ഗൂഢാലോചനയാണിതെന്നാണ് മുകേഷിന്റെ വാദം സംഭവത്തിൽ മുകേഷ് ഇന്ന് പൊലീസിന് പരാതി നൽകുമെന്ന് സൂചന. പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ സൈബർ സെല്ലിനെ സമീപിക്കുമെന്ന് എംഎൽഎ പറഞ്ഞിരുന്നു.
അതേസമയം മുകേഷിനെ വിളിച്ച വിദ്യാർത്ഥിയെ ഇനിയും കണ്ടെത്തിയിട്ടില്ല. വിദ്യാർത്ഥിയുടെ ഫോൺനമ്പർ മുകേഷ് വെളിപ്പെടുത്തിയിട്ടുമില്ല. കഴിഞ്ഞദിവസം കൊല്ലത്ത് ഫിഷറീസ് വകുപ്പിന്റെ യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് എംഎൽഎയെ പത്താം ക്ലാസ് വിദ്യാർത്ഥി വിളിച്ചത്. പാലക്കാട് ഒറ്റപ്പാലത്തു നിന്നാണ് കോൾ വന്നത്.
ഇതിന്റെ ശബ്ദരേഖയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. അത്യാവശ്യ കാര്യം പറയാൻ വേണ്ടി കൂട്ടുകാരന്റെ കൈയ്യിൽ നിന്നും നമ്പർ വാങ്ങി എംഎൽഎയെ വിളിച്ചതാണെന്ന് പറയുന്ന വിദ്യാർത്ഥിയോട് എംഎൽഎ കയർത്ത് സംസാരിക്കുകയായിരുന്നു.
ഒറ്റപ്പാലം സ്വദേശിയായ വിദ്യാർത്ഥി സ്വന്തം എംഎൽഎയെ വിളിക്കാതെ തന്നെ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്. നമ്പർ തന്ന കൂട്ടുകാരൻ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണമെന്നും മുകേഷ് വിദ്യാർത്ഥിയോട് പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. അത്യാവശ്യം പറയാനാണ് വിളിച്ചതെങ്കിലും ഒരിക്കൽ പോലും മുകേഷ് വിദ്യാർത്ഥി വിളിച്ചതിന്റെ കാര്യവും അന്വേഷിക്കുന്നില്ല. പാലക്കാട് എംഎൽഎ എന്നൊരു ആൾ ജീവനോടെ ഇല്ലേയെന്നാണ് മുകേഷ് മറിച്ച് ചോദിക്കുന്നത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി എംഎൽഎ രംഗത്തെത്തിയിരുന്നു. ഫോൺ കോളിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് പൊതുജനങ്ങൾക്ക് ഊഹിക്കാൻ സാധിക്കുമെന്നും മുകേഷ് പറഞ്ഞു. ഇത് പ്ലാൻ ചെയ്ത് നടത്തിയ അക്രമണത്തിന്റെ ഭാഗമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിരന്തരമായ അക്രമണമാണ് താൻ നേരിടുന്നത്. ഫോണിൽ വിളിച്ച് പ്രകോപിപ്പിക്കാനാണ് അവർ ശ്രമിച്ചത്. ഇത്രയും നാളായി അവർക്കതിൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും മുകേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക