കണ്ണൂർ: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 10ല്‍ താഴെയുള്ള എ, ബി വിഭാഗങ്ങളില്‍ പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമേ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കൂ എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബി വിഭാഗത്തിലും 10 മുതല്‍ 15 വരെയുള്ളവ സി വിഭാഗത്തിലുമാണ് ഉള്‍പ്പെടുക. 15ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ ഡി വിഭാഗത്തിലാണ് വരിക. നാളെ (ജൂലൈ എട്ട് വ്യാഴാഴ്ച) മുതല്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണങ്ങളെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ ടിപിആര്‍ നിരക്ക് അഞ്ചില്‍ താഴെയുള്ള (എ കാറ്റഗറി) മൂന്നും 10ല്‍ താഴെയുള്ള (ബി കാറ്റഗറി) 28ഉം തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ടിപിആര്‍ 15ല്‍ താഴെയുള്ള (സി കാറ്റഗറി) 30ഉം 15നു മുകളിലുള്ള (ഡി കാറ്റഗറി) 20ഉം തദ്ദേശ സ്ഥാപനങ്ങളുണ്ട്.
ടിപിആര്‍ 10ല്‍ കുറവായ എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. അടുത്ത ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും ജിമ്മുകള്‍ക്കും എസി ഒഴിവാക്കി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരില്‍ കുടുതല്‍ അനുവദനീയമല്ല.
എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും സിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക