ഹരിപ്പാട് സ്വദേശിനി സൂര്യാ സുരേന്ദ്രൻ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിൽ നിന്ന് പൂജയ്ക്ക് അരളിപ്പൂവ് ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദേശം നൽകി. അരളിപ്പൂവ് കഴിച്ചത് കൊണ്ടാണോ സൂര്യ മരണപ്പെട്ടത് എന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശം.
അരളിപ്പൂവ് ക്ഷേത്രങ്ങളിൽ പൂജയ്ക്ക് എടുക്കുന്നതിൽ ഭക്തജനങ്ങളും ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചതിനെ തുടർന്ന് ഇത് സംബന്ധിച്ച് ഇന്നലെ ബോർഡ് പ്രാഥമിക ചർച്ച നടത്തുകയും ചെയ്തിരുന്നു. ഹരിപ്പാട് സ്വദേശിനിയായ സൂര്യ മരണപ്പെട്ട സംഭവത്തിൽ ആന്തരികാവയവങ്ങളുടെ കെമിക്കൽ റിപ്പോർട്ട് വന്നതിനുശേഷം ആരോഗ്യ വകുപ്പിന്റെ നിർദ്ദേശവും കൂടി പരിഗണിച്ച് ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കാനുള്ള തീരുമാനം നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 28 ന് ജോലിക്കായി യുകെയിലേക്ക് പോകുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് രാത്രി എട്ടു മണിയോടെ എമിഗ്രേഷൻ പരിശോധനയ്ക്കിടയിൽ കുഴഞ്ഞു വീണ സൂര്യയെ ഉടൻതന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെനിന്ന് പരുമല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഉടനീളം സൂര്യ ചർദ്ദിക്കുന്നുണ്ടായിരുന്നുവെങ്കിലും വലിയ ഗൗരവമായി എടുത്തിരുന്നില്ല. ഏപ്രിൽ 29 തിങ്കളാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് സൂര്യ മരണത്തിന് കീഴടങ്ങി.
യുകെയിലേക്ക് വീട്ടിൽ നിന്ന് യാത്ര പുറപ്പെടുന്നതിനു മുൻപ് അയൽ വീട്ടിലെ അരളി ചെടിയുടെ പൂവ് യുവതി കടിച്ചു തിന്നിരുന്നു എന്നും ഇതിനെ തുടർന്ന് ആകാം സൂര്യയ്ക്ക് കാർഡിയാക്ക് ഹെമറേജ് സംഭവിച്ചതെന്നും സൂര്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ഡോക്ടർ സംശയം പ്രകടിപ്പിച്ചിരുന്നു.
മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത കൈവരണമെങ്കിൽ ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കൂടി ലഭ്യമാകേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക