കൊച്ചി:രാജ്യദ്രോഹ കേസിൽ ചലച്ചിത്ര സംവിധായിക ലക്ഷദ്വീപ് സ്വദേശിനി ഐഷ സുൽത്താനയെ കവരത്തി പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചി കാക്കനാട്ടെ ഐഷയുടെ ഫ്ളാറ്റിലെത്തിയാണ് കവരത്തി പൊലീസ് മൂന്നാം തവണയും ഐഷയെ ചോദ്യം ചെയ്യുന്നത്. മുൻകൂട്ടി അറിയിക്കാതെ, നോട്ടീസ് നൽകാതെയാണ് സംഘം കൊച്ചിയിലെത്തിയത്.
ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സർക്കാരിൻറെ ബയോവെപ്പണാണെന്ന് ചാനൽ ചർച്ചയിൽ ഐഷ പറഞ്ഞെന്നാണ് കേസ്. എന്നാൽ മനപ്പൂർവ്വമായിരുന്നില്ലെന്നും നാക്ക് പിഴയായിരുന്നെന്നും പിറ്റേദിവസം തന്നെ തിരുത്തിയെന്നും ഐഷ സുൽത്താന പൊലീസിന് മൊഴിനൽകിയിരുന്നു.
‘ബയോ വെപ്പൻ’ പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നായിരുന്നു കേസ് പരിഗണിച്ച വേളയിൽ കോടതി നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക