കോവിഡ് കാലത്ത് യൂറോയും കോപ്പ അമേരിക്കയും ഫുട്ബോൾ ആരാധകർക്കിടയിൽ ഉണ്ടാക്കിയ ആനന്ദം ചെറുതല്ല. മഹാമാരിക്കിടെയുള്ള മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ഏറ്റവും വലിയ ‘മരുന്നായിരുന്നു’ രണ്ടു കായിക മാമാങ്കങ്ങളും.
ഫുട്ബോൾ ഇതിഹാസം ലയണൽ മെസി, ഇക്കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീന കിരീടം സ്വന്തമാക്കി. എന്നാൽ പ്രാദേശികമായി നിർമിക്കപ്പെടുന്ന ഒരു ബീഡി പായ്ക്കറ്റിലും ഇപ്പോൾ ഈ മഹാനായ കളിക്കാരന്റെ ചിത്രം ഇടം നേടിയിരിക്കുകയാണ്.
34 വയസുകാരനായ ഫുട്ബോൾ മിശിഹയുടെ ചിത്രം ബീഡി പായ്ക്കറ്റിൽ പ്രിന്റ് ചെയ്തത് ശ്രദ്ധയിൽപ്പെട്ട റുപിൻ ശർമ്മ എന്ന വ്യക്തിയാണ് ട്വിറ്ററിൽ ആ ചിത്രം പങ്കുവെച്ചത്. വളരെ വേഗത്തിലാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. പായ്ക്കറ്റിന് പുറത്ത് ‘മെസി ബീഡി’ എന്നും അച്ചടിച്ചിട്ടുണ്ട്.
ഒരു സ്യൂട്ട് ധരിച്ച് പുഞ്ചിരിക്കുന്ന മെസിയുടെ ചിത്രവും ആ പായ്ക്കറ്റിന് പുറത്ത് നമുക്ക് കാണാം. കുറെ വർഷങ്ങളായി ഈ കമ്ബനി ബീഡി വിൽപ്പന നടത്തുന്നുണ്ടെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് ചിത്രത്തിന് താഴെ കമന്റായി എഴുതി. ഈ ബീഡി നിർമിക്കുന്ന ഫാക്റ്ററിയുടെ പേരും സ്ഥലവും പായ്ക്കറ്റിന് മുകളിൽ പരാമർശിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ധുലിയൻ എന്ന പ്രദേശത്തെ ആരിഫ് ബീഡി ഫാക്റ്ററിയാണ് ഈ ബീഡിയുടെ നിർമാതാക്കൾ.
ഒട്ടനേകം തമാശ നിറഞ്ഞ കമന്റുകളാണ് മെസിയുടെ ചിത്രമുള്ള ഈ ബീഡി പായ്ക്കറ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ മെസി സഹകരിക്കുന്ന ആദ്യത്തെ ബിസിനസ് സംരംഭമാണ് ഇത് എന്ന് സൂചിപ്പിക്കുന്ന നർമം നിറഞ്ഞ കമന്റുകൾക്കും കുറവില്ല. ‘ഇത് വലിച്ചുനോക്കൂ, ജീവിതത്തിൽ ഒരിക്കലും നിങ്ങൾ പെനാൽറ്റി നഷ്ടപ്പെടുത്തില്ല. ഇംഗ്ലണ്ട് ടീമിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയത്’ എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് ഈ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക