താനെ: പണം നല്കാൻ തയ്യാറാകാതിരുന്ന അമ്മയെ മകന് കൊലപ്പെടുത്തി. ഇരുപത്തിനാല് വയസുള്ള മകനാണ് അമ്മയെ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവമെന്ന് ചൊവ്വാഴ്ച പൊലീസ് അറിയിച്ചു.
വിശാല്‍ എല്‍സെന്ദ് എന്നയാളാണ് അമ്മയെ കുത്തിക്കൊന്നത്. ജോലി ഒന്നുമില്ലാത്ത ഇയാള്‍ അമ്മയോട് തുടര്‍ച്ചയായി പണം ആവശ്യപ്പെടുമായിരുന്നു.
തന്റെ ചെലവിന് ആവശ്യമായ തുക 45കാരിയായ ഉര്‍മിള എല്‍സെന്ദില്‍ നിന്നായിരുന്നു ഇയാള്‍ നിരന്തരം വാങ്ങിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ഇയാള്‍ പണം ചോദിച്ചെങ്കിലും കൊടുക്കാന്‍ അമ്മ തയ്യാറായില്ല.
ചോദിച്ച പണം അമ്മ നല്‍കാത്തതിനെ തുടര്‍ന്ന് വിശാല്‍ പ്രകോപിതനാകുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു മകന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിശാലിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക