കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അനിശ്ചിതത്വത്തിലായ ടോക്യോ ഒളിമ്പിക്സിന് നാളെ തുടക്കമാകും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാണികളില്ലാതെയും ആരവങ്ങളില്ലാതെയുമാണ് ഒളിമ്പിക്സ് രാവിന് തുടക്കമാകുന്നത്. ആതിഥേയരായ ജപ്പാനും ഓസ്ട്രേലിയയും തമ്മിലുള്ള സോഫ്റ്റ്ബോള്‍ മത്സരത്തോടെ 32-ാമത് ഒളിമ്പിക്സിന്റെ ഗെയിംസ് ഇനങ്ങള്‍ ബുധനാഴ്ച തുടങ്ങി.
8-1ന് ജപ്പാന് ജയിച്ചു. വനിതകളുടെ ഫുട്ബോളില്‍ ലോകചാമ്പ്യന്മാരായ അമേരിക്കയെ സ്വീഡന് (3-0) അട്ടിമറിച്ചു. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച 4.30-ന് നടക്കും. ഇന്ത്യയില്‍നിന്ന് 18 ഇനങ്ങളിലായി 127 അത്ലറ്റുകള് പങ്കെടുക്കും. ഒമ്പതു മലയാളികളുണ്ട്.
ലോകത്തെമ്പാടുനിന്നുമായി 206 സംഘങ്ങളിലായി 11,000-ത്തിലേറെ കായികതാരങ്ങള്‍ പങ്കെടുക്കുന്ന മേള ഓഗസ്റ്റ് എട്ടിന് സമാപിക്കും. 2020 ജൂലായ് 24-ന് തുടങ്ങേണ്ടിയിരുന്ന ഒളിമ്പിക്സ്, കൊവിഡ് വ്യാപനത്തില്‍ നീട്ടുകയായിരുന്നു. 125 വര്‍ഷംനീണ്ട ആധുനിക ഒളിമ്പിക്സ് ചരിത്രത്തില്‍ ഗെയിംസ് നീട്ടിവെച്ചത് ഇതാദ്യം. ലോകയുദ്ധം കാരണം മൂന്നുവട്ടം ഉപേക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക