അമ്പെയ്ത്തില്‍ വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ടിൽ 25 വർഷത്തെ റെക്കോർഡ് തിരുത്തി ദക്ഷിണ കൊറിയയുടെ ആന്‍ സാന്‍. ഒളിമ്പിക്സിന്റെ ആദ്യ ദിനത്തിലാണ് ആന്‍ സാന്‍ പുതു ചരിത്രം കുറിച്ചിരിക്കുന്നത്. 996-ല്‍ യുക്രൈനിന്റെ ലിന ഹെറാസിമെങ്കോ സ്ഥാപിച്ച 673 പോയന്റ് എന്ന റെക്കോഡാണ് 680 പോയന്റോടെ 20-കാരി ആന്‍ തിരുത്തിയത്.
ദക്ഷിണ കൊറിയയുടെ തന്നെ യാങ് മിന്‍ഹീ (677), കാങ് ചായങ് (675) എന്നിവരാണ് രണ്ടാമതും മൂന്നാമതും ഫിനിഷ് ചെയ്തത്. അതേസമയം വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ടില്‍ ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 663 പോയന്റ് നേടിയാണ് ദീപിക ഒമ്പതാമതെത്തിയത്.
ആദ്യ ആറ് ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ എട്ടാം സ്ഥാനത്തായിരുന്ന ദീപിക ആദ്യ പകുതി അവസാനിച്ചപ്പോള്‍ നാലാം സ്ഥാനത്തേക്ക് കയറിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പിന്നോട്ടുപോയ താരം ഏഴാം സ്ഥാനത്തേക്ക് വീണു. പിന്നീട് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.
ഭൂട്ടാന്റെ കര്‍മയാണ് അടുത്ത റൗണ്ടില്‍ ദീപികയുടെ എതിരാളി. ഇന്ന് പുരുഷന്മാരുടെ വ്യക്തിഗത റാങ്കിങ് റൗണ്ടില്‍ ദീപികയുടെ പങ്കാളി അതാനു ദാസും മത്സരിക്കുന്നുണ്ട്. പവിന് യാദവ്, തരുണ്‍ദീപ് റായ് എന്നിവരാണ് ഇന്ന് അമ്പെയ്ത്തില്‍ പങ്കെടുക്കുന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക