അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന തമിഴ് നടി യാഷിക ആനന്ദിനെതിരെ കേസെടുത്ത് പൊലീസ്. അമിതവേഗം മൂലമാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് കേസെടുത്തത്. യാഷികയുടെ ഡ്രൈവിംഗ് ലൈസന്‍സും പൊലീസ് പിടിച്ചെടുത്തു.
അപകടം നടക്കുമ്പോള്‍ കാര്‍ 140 കി.മീ വേഗത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കാര്‍ ഓടിച്ചിരുന്നത് യാഷിക തന്നെ ആയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, യാഷികയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ് താരം.
നടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു ശസ്ത്രക്രിയ വിജയകരമായി നടത്തി. അസ്ഥികള്‍ ഒന്നിലധികം ഒടിഞ്ഞതിനുള്ള ശസ്ത്രക്രിയ വരും ദിവസങ്ങളില്‍ നടത്തും. ഞായറാഴ്ച പുലര്‍ച്ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ റോഡിലെ മീഡിയനില്‍ ഇടിക്കുകയായിരുന്നു.
യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറില്‍ ഉണ്ടായിരുന്നത്. ഹൈദരാബാദ് സ്വദേശിയായ ഭവാനി എന്ന സുഹൃത്ത് അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഭവാനി സീല്റ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ഇടിയുടെ ആഘാതത്തില്‍ കാറില്‍നിന്ന് തെറിച്ച് വീണ ഭവാനിയുടെ തല കോണ്‍ഗ്രീറ്റ് പാളിയില്‍ തട്ടിയാണ് മരിച്ചത്.
കാവലൈ വേണ്ടും എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് എത്തിയ താരം ധുരുവങ്കള് പതിനാറ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ഇവന് താന്‍ ഉത്തമന്, രാജാ ഭീമ, കടമയ് സെയ്, പമ്പാട്ടം, സള്‍ഫര്‍ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക