തെരുവ് നായ കടിച്ചത് വീട്ടുകാരെ മറച്ചുവച്ച കുട്ടിയ്ക്ക് 20 ദിവസത്തിന് ശേഷം പേവിഷബാധയേറ്റ് ദാരുണാന്ത്യം. ലുധിയാന സ്വദേശിയായ 11 കാരന് അര്‍ജുനാണ് പേവിഷബാധയേറ്റ് മരിച്ചത്.
പഞ്ചാബിലെ ജസ്പല്‍ ബങ്കറിലുള്ള തെരുവിലാണ് അര്‍ജുനും കുടുംബവും താമസിക്കുന്നത്. വെളിയില്‍ കളിക്കുന്നതിനിടെയാണ് അര്ജുന് തെരുവ് നായയുടെ ആക്രമണമുണ്ടായത്. എന്നാല്‍ കളിച്ചപ്പോള്‍ മുറിവേറ്റതാണെന്നാണ് അര്ജുന് വീട്ടുകാരോട് പറയുകയായിരുന്നു. കുട്ടിയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് കരുതിയ വീട്ടുകാര്‍ ആശുപത്രിയിലും കൊണ്ടുപോയിരുന്നില്ല.
കുറച്ച് ദിവസങ്ങള്‍ക്കുശേഷം കുട്ടിയില്‍ വിചിത്രമായ മാറ്റങ്ങള്‍ കണ്ട വീട്ടുകാര്‍ കുട്ടിയ്ക്ക് പ്രേതബാധയാണെന്ന് കരുതി മന്ത്രവാദിയുടെ അടുക്കലെത്തിച്ചു. കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് പറഞ്ഞ് പൂജ ചെയ്ത് കുട്ടിയെ മന്ത്രവാദി വീട്ടിലേക്ക് വിടുകയും ചെയ്തു.
കുറച്ചുദിവസങ്ങള്‍ക്ക് ശേഷം വായില്‍ നിന്ന് നുരയും പതയും വന്നപ്പോഴാണ് കുട്ടിയ്ക്ക് എന്തോ ഗുരുതരമായ അസുഖമാണെന്ന് വീട്ടുകാര്‍ക്ക് മനസിലായത്.
തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഉടന്‍തന്നെ അര്ജുന് മരണത്തിന് കീഴടങ്ങിയതായി പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ മാത്രമാണ് കുട്ടിയ്ക്ക് പേവിഷ ബാധയേറ്റതാണെന്ന് മനസിലായതെന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക