രാജ്യത്ത് ഇന്ധന സബ്സിഡി തന്നെ പൂർണമായി ഇല്ലാതാകുന്നു. പാചക വാതക സബ്സിഡി കൂടി നിര്‍ത്തിയതോടെയാണ് ഇന്ധന സബ്സിഡികള്‍ പൂര്‍ണമായും രാജ്യത്ത് നിന്ന് തുടച്ച് മാറ്റപ്പെടുന്നത്. ഇനിമുതല്‍ പെട്രോളിയം ഉല്പന്നങ്ങളെല്ലാം മുഴുവൻ വിലയും കൊടുത്ത് വാങ്ങണം. രാജ്യത്തിന്റെ വികസനത്തിന് എന്ന വാദത്തോടെയാണ് സബ്സിഡികൾ ഓരോന്നായി എടുത്തുകളയുന്നത്.
പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം തടഞ്ഞ് ജനങ്ങളെ സഹായിക്കാൻ നടപ്പാക്കിവന്ന സബ്ഡികളാണ് ഇതോടെ ഇല്ലാതാകുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആദ്യം പെട്രോളിന്റെയും പിന്നീട് മോഡി സര്‍ക്കാര്‍ വന്നശേഷം ഡീസലിന്റെയും സബ്സിഡി നിര്‍ത്തലാക്കി. കഴിഞ്ഞ വര്‍ഷം മുതൽ പ്രത്യേക ഉത്തരവുകളൊന്നും ഇല്ലാതെ പാചകവാതക സബ്സിഡിയും നിര്‍ത്തി.
2013–14 വര്‍ഷത്തിൽ ഒരു ലക്ഷത്തിലധികം കോടി രൂപയാണ് സബ്സിഡി നൽകാനായി ബജറ്റിൽ നീക്കിവെച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം ആകെ നീക്കിവെച്ചിരിക്കുന്നത് 14,000 കോടി രൂപ മാത്രം. പാചക വാതക സബ്സിഡി കൂടി നിര്‍ത്തിയതോടെ പെട്രോളിയം സബ്സിഡി ഏതാണ്ട് പൂര്‍ണമായി തന്നെ ഇല്ലാതായി. സബ്സിഡി നിരക്കിൽ ബിപിഎൽ കുടുംബങ്ങൾക്ക് നൽകുന്ന ചെറിയ ശതമാനം മണ്ണെണ്ണ മാത്രമേ ഇനിയുള്ളൂ. സമീപഭാവിയിൽ അതും ഇല്ലാതാകുമെന്നാണ് സൂചന.
ഇന്ധന സബ്സിഡി ഖജനാവിന് വലിയ ബാധ്യത എന്നതാണ് എല്ലാ കാലത്തും സര്‍ക്കാര്‍ നിലപാട്. അത് ഇല്ലാതാക്കാൻ യുപിഎ സര്‍ക്കാര്‍ തുടങ്ങിവെച്ചത് മോഡി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഭക്ഷ്യ സബ്സിഡിക്കായി രണ്ടര ലക്ഷം കോടി രൂപയും രാസവള സബ്സിഡിക്കായി 80,000 കോടി രൂപയും ഇപ്പോൾ നീക്കിവെക്കുന്നുണ്ട്. അതും സര്‍ക്കാരിനൊരു ബാധ്യതയാകുമോ എന്നറിയാൻ കാത്തിരിക്കാം.
അതേസമയം സബ്സിഡി നിര്‍ത്തലാക്കുമ്പോള്‍ പാചക വാതക, ഇന്ധന വില വര്‍ധനവുകള്‍ കുറയ്ക്കുന്നതിന് കേന്ദ്രം നടപടി കൈക്കൊള്ളുന്നില്ലെന്ന് ആരോപണവും രൂക്ഷമാണ്. ഇന്ധനവില രാജ്യത്ത് നൂറ് കടന്നിട്ടും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്ന കേന്ദ്ര നടപടിയ്ക്കെതിരെ വന്‍ പ്രക്ഷോഭമാണ് ജനങ്ങള്‍ ഉയര്‍ത്തിയത്. എന്നാല്‍ സബ്സിഡി നിര്‍ത്തലാക്കിയ കാര്യം ബിജെപി പ്രവര്‍ത്തകര്‍ക്ക് തന്നെ അറിയില്ലാത്ത സ്ഥിതിയാണ്. അതിനാല്‍ത്തന്നെ പാചക വാതക വില വര്‍ധനവിന്റെ കാര്യം പറയുമ്പോള്‍ മേനിയ്ക്കായി സബ്സിഡി ഉണ്ടല്ലോ എന്ന് ചോദിക്കുന്ന ബിജെപി നേതാക്കളും കുറവല്ല.റിപ്പോര്‍ട്ടര്‍ ഈ ചോദ്യം ചോദിക്കുമ്പോള്‍ സബ്സിഡിയുണ്ടല്ലോ എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മറുചോദ്യം ഇത്തരത്തില്‍ വൈറലയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക