ന്യൂഡൽഹി: മുൻ മന്ത്രി കെ ടി ജലീൽ ബന്ധുനിയമന കേസിലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ. ലോകായുക്ത റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജലീൽ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.
ഡിവിഷൻ ബെഞ്ച് വിധിയും ലോകായുക്ത റിപ്പോർട്ടും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജലീൽ സുപ്രീംകോടതിയെ സമീപിച്ചത്.
ലോകായുക്ത തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു എന്ന് ജലീലിന്റെ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ലോകായുക്ത റിപ്പോർ്ട്ടിനെ തുടർന്ന് ജലീൽ മന്ത്രിസ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ബന്ധുനിയമന വിവാദം ഉയർന്നത്. നിയമനത്തിൽ മന്ത്രി കെ ടി ജലീൽ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ.
ഇത് ശരിവെയ്ക്കുന്ന നിലപാടാണ് ഏപ്രിലിൽ ഹൈക്കോടതി സ്വീകരിച്ചത്. ഇതിനെതിരെയാണ് ജലീൽ സുപ്രീംകോടതിയെ സമീപിച്ചത്.
കെ ടി അദീബിന്റെ നിയമനത്തിൽ സ്വജനപക്ഷപാതം ഉണ്ടായിട്ടില്ല. അധിക യോഗ്യതയാണ് കെ ടി അദീബിന് ഉണ്ടായിരുന്നത്. കോർപ്പറേഷന്റെ തീരുമാനം സർക്കാർ അംഗീകരിക്കുക മാത്രമാണ് ഉണ്ടായതെന്നും ജലീൽ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
കേസിൽ ലോകായുക്ത ചട്ടങ്ങൾ പാലിച്ചില്ല. തനിക്ക് ലോകായുക്ത സ്വാഭാവിക നീതി നിഷേധിച്ചുവെന്നും ഹർജിയിൽ ജലീൽ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക