തൃശൂർ കാരമുക്ക് സർവ്വീസ് സഹകരണ ബാങ്കിൽ വ്യാജ സ്വർണ്ണം പണയം വെച്ച കേസിലെ പ്രതി പിടിയിൽ. കണ്ടശാംകടവ് സ്വദേശി ആന്റോയാണ് അന്തിക്കാട് പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രി ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഒളിവിൽ കഴിഞ്ഞ് മുൻകൂർ ജാമ്യത്തിന് വേണ്ടി ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
ബാങ്കിന്റെ പടിയം ബ്രാഞ്ചിലാണ് വ്യാജ സ്വർണം പണയം വെച്ച പ്രതി 36,57,000 രൂപ തട്ടിയത്. ബാങ്കിലെ സ്വർണ്ണാഭരണങ്ങളുടെ പരിശേധനയ്ക്കിടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. പല തവണകളായി മുക്കുപണ്ടം പണയം വച്ചിട്ടും ഉദ്യോഗസ്ഥരാരും കണ്ടെത്തിയില്ല. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നതെന്ന നിഗമനത്തിലാണ് അധികൃതർ.
അന്വേഷണ വിധേയമായി ബ്രാഞ്ച് മാനേജർ സുമനയെ സസ്പെൻഡ് ചെയ്തിരുന്നു. സഹകരണ വകുപ്പ് ചട്ട പ്രകാരം നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനായി ആന്റോയുടെ വസ്തുക്കൾ ഈടായി സ്വീകരിച്ച് വായ്പ നൽകിയെന്നും മുതലും പലിശയുമടക്കമുള്ള തുക വസൂൽ ചെയ്തെന്നും ബാങ്ക് പ്രസിഡന്റ് ടി ഐ ചാക്കോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക