താലിബാന് കൊവിഡിനെതിരായ വാക്സിനേഷന് നിരോധിച്ചു . അഫ്ഗാനിസ്ഥാനില്‍ താലിബാന് നിയന്ത്രണം ഏറ്റെടുത്ത പാക്ത്യ പ്രവിശ്യയിലാണ് നിരോധനം നിലവില്‍ വന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ .ഇവിടുത്തെ റീജ്യണല്‍ ആശുപത്രിയില്‍ നിരോധനം സംബന്ധിച്ച് താലിബാന് നോട്ടീസ് പതിച്ചു. ഐക്യരാഷ്ട്ര സഭ പദ്ധതിയുടെ ഭാഗമായാണ് അഫ്ഘാനിസ്ഥാനില്‍ പ്രധാനമായും കൊവിഡ് വാക്സിന് എത്തുന്നത്.
ഈ പ്രദേശത്ത് കഴിഞ്ഞാഴ്ചയാണ് താലിബാന് പിടിമുറുക്കിയത്. തുടര്‍ന്ന് ഇവിടുത്തെ ന്യൂനപക്ഷമായ സിഖ് വിഭാഗത്തിന്റെ ഒരു ഗുരുദ്വാര താലിബാന് കൈയ്യേറി, അവരുടെ മത പതാക അടക്കം നീക്കം ചെയ്തു.
അതേ സമയം അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് താലിബാൻ മുന്നേറ്റം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഖാണ്ഡഹാറിന് പിന്നാലെ കാബൂളിന് തൊട്ടടുത്ത പ്രവിശ്യ അടക്കം താലിബാൻ പിടിച്ചടക്കി. അതിനിടെ, സമാധാനനീക്കങ്ങൾക്കായി നാറ്റോ നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചു.
ഖാണ്ഡഹാർ പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ഉള്ളിൽ 3 തന്ത്രപ്രധാനപ്രവിശ്യകളാണ് താലിബാൻ പിടിയിലായത്.
കാബൂളിന് 50 കി.മീ. അകലെയുള്ള ലോഗർ പ്രവിശ്യയാണ് ഏറ്റവും ഒടുവിൽ പിടിച്ചെടുത്തത്. ഇതോടെ അഫ്ഗാനിൽ ആകെയുള്ള 34 പ്രവിശ്യകളിൽ 18 പ്രവിശ്യകളും താലിബാൻ നിയന്ത്രണത്തിലായി.
കൂടുതൽ സൈന്യത്തെ വിന്യസിച്ച് ചെറുത്തുനിൽപ്പ് തുടരുമെന്ന് അഫ്ഗാൻ സർക്കാർ വ്യക്താക്കുമ്പോഴും, പല മേഖലകളിലും കാര്യമായ ഏറ്റുമുട്ടലുകളില്ലാതെയാണ് താലിബാൻ മുന്നേറ്റം. സമാധാന നീക്കങ്ങൾക്കായി നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം ചേരുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ അറിയിച്ചു.
സംഘർഷമേഖലകളിലേക്ക് അമേരിക്കയും ബ്രിട്ടണും കൂടുതൽ സൈന്യത്തെ വിന്യസിച്ചു കഴിഞ്ഞു. അവരവരുടെ പൗരൻമാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഊർജിതമാക്കുകയാണ് ഇരുരാജ്യങ്ങളും. സുരക്ഷിത പാതയൊരുക്കി യുഎസ്, ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഈ ആഴ്ച തന്നെ തിരികെ എത്തിക്കാനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക