മുംബൈ: മഹാരാഷ്ട്രയില്‍ 85 വയസുള്ള അമ്മായിയമ്മയെയും അവരുടെ സഹോദരിയെയും 54കാരന് കൊലപ്പെടുത്തി. മൃതദേഹം കഷ്ണങ്ങളാക്കി വറ്റി കിടക്കുന്ന കുളത്തില്‍ കുഴിച്ചുമൂടി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ലത്തൂരില്‍ ഒരു മാസം മുന്‍പാണ് സംഭവം. പ്രതി രാജു നാരായങ്കര് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. മറ്റു കുടുംബാംഗങ്ങള്‍ അടുത്തുള്ള ഗ്രാമത്തില്‍ പോയിരുന്ന സമയത്താണ് പ്രതി ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
വീട്ടില്‍ തിരിച്ചെത്തിയ ബന്ധുക്കള്‍ സഹോദരിമാര്‍ എവിടെ പോയി എന്ന് ആരാഞ്ഞു. ഇതിനെ കുറിച്ച് അറിയില്ലെന്നാണ് രാജു പറഞ്ഞത്.
ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കാണാതായവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടത്തുന്നതിനിടെയാണ് കേസില്‍ വഴിത്തിരിവ് ഉണ്ടായത്. അമ്മയെ വിളിച്ചിട്ട്് കിട്ടുന്നില്ല എന്ന മകന്റെ പരാതിയും അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പ്രേരിപ്പിച്ചു.
അന്വേഷണത്തിനിടെ ആരോടും ഒന്നും പറയാതെ വീട് വിട്ടിറങ്ങിയ രാജുവിന്റെ പ്രവൃത്തിയില്‍ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.
മതിലില്‍ തല ഇടിപ്പിച്ചാണ് 85കാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ദൃക്സാക്ഷിയായ സഹോദരിയെ പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തുടര്‍ന്ന്് മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിലാക്കി. പിന്നാലെ വറ്റിവരണ്ട കുളത്തില്‍ പ്രതി മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മഴ ശക്തമായതിനെ തുടര്‍ന്ന് കുളം നിറഞ്ഞു. കുളം വറ്റിച്ച ശേഷമാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക