കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ സംസ്ഥാന യുവജന കമ്മിഷന് അധ്യക്ഷ ചിന്താ ജെറോമിന് ആശംസകള്‍ നേര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
ചിന്തയ്ക്കെതിരെ പലപ്പോഴായി സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും അത് ആശയപരമായി പരാജയപ്പെട്ടവരുടെ പേക്കൂത്തായി കണക്കാക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ച യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന് അഭിനന്ദനങ്ങള്‍.
‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിലാണ് ചിന്താ ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.
യു.ജി.സിയുടെ ജൂനിയര്‍ റിസേര്‍ച്ച് ഫെലോഷിപ്പോടുകൂടിയാണ് ചിന്താ ജെറോം ഗവേഷണം നടത്തിയിരുന്നത്.
കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കൊല്ലം കര്‍മ്മല റാണി ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡ്ഡും പൂര്‍ത്തിയാക്കിയ ശേഷമാണ് ഗവേഷണം ആരംഭിച്ചത്.
എസ്.എഫ്.ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന ചിന്താ ജെറോം ഇപ്പോള്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു.
കൊല്ലം ചിന്താ ലാന്റില്‍ അധ്യാപക ദമ്ബതികളായ സി. ജെറോമിന്റേയും എസ്തര് ജെറോമിന്റേയും ഏകമകളാണ് ചിന്താ ജെറോം.
തന്റെ കര്‍മ്മ മേഖലയില്‍ എന്നും മികവോടെ പ്രവര്‍ത്തിക്കുന്ന ചിന്തയ്ക്ക് നേരെ പലപ്പോഴായി സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട് എന്നത് ആശയപരമായി പരാജയപ്പെട്ടവരുടെ പേക്കൂത്ത് ആയി മാത്രമേ കണക്കാക്കാനാകൂ.
ദുരാരോപണങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ട് ഇനിയും മുന്നേറാന്‍ ചിന്തയ്ക്ക് ആകട്ടെ എന്ന് ആശംസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക