ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ ഓട്ടോ ഡ്രൈവറുടെ പ്രണയം ‘തീര്‍പ്പാക്കാന്‍’ പൊലീസ് സ്റ്റേഷനിലെത്തിയ ‘ഉഡായിപ്പ് കാമുകി’യെ മലയാളി പ്രേക്ഷകര്‍ മറക്കാനിടയില്ല. രണ്ടു സീനുകളില്‍ മാത്രമാണെങ്കിലും നടി മഞ്ജുവാണി അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ മൂന്ന് സിനിമകളില്‍ മാത്രമാണ് മഞ്ജു അഭിനയിച്ചത്.
55 ഓളം സിനിമകളില്‍ നിന്നും ഓഫര്‍ വന്നിരുന്നുവെങ്കിലും നിരസിക്കേണ്ടി വന്നതിനെ കുറിച്ചാണ് മഞ്ജു ഇപ്പോള്‍ പറയുന്നത്. നടി ചിത്രയുടെ വിയോഗത്തെ തുടര്‍ന്ന് മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാബെയ്സ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച പോസ്റ്റിലാണ് മലയാള സിനിമയില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടതിനെ കുറിച്ച് മഞ്ജു പറയുന്നത്.
മഞ്ജുവാണിയുടെ കുറിപ്പ്:
സൗന്ദര്യവും കഴിവുമുണ്ടായിരുന്ന ചിത്രയുടെ വാക്കുകള്‍ സങ്കടകരവും ചിന്തനീയവുമാണ്. ഒരു ക്യാരക്റ്റര്‍ അഭിനയിച്ച് ഫലിപ്പിച്ചാല്‍ പിന്നീട് തേടി വരുന്ന അവസരങ്ങളെല്ലാം ആ ക്യാരക്റ്റര്‍ പോലെയോ അല്ലെങ്കില്‍ അതിന്റെ ചുവട് പിടിച്ചുള്ളതോ ആയിരിക്കും. മറിച്ച് ചിന്തിക്കുന്ന സംവിധായകര്‍ വളരെ ചുരുക്കം പേര് മാത്രം. എന്ത് കൊണ്ടങ്ങനെ ?
ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം ഞാന്‍ മറ്റ് രണ്ട് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളു. അവ രണ്ടും ഒന്നിനൊന്ന് വേറിട്ട ക്യാരക്റ്റേര്‍സുമായിരുന്നു. എന്നാല്‍ ആക്ഷന്‍ ഹീറോ ബിജുവില്‍ ഞാന്‍ ചെയ്ത ഉഡായിപ്പ് കാമുകി (ഒരുത്തന്റെ ഭാര്യയായും, ഒരുവളുടെ അമ്മയായുമിരിക്കേ, മറ്റൊരുത്തന്റെ കാമുകിയായി ഇരിക്കുന്ന ഒരുവള്‍) എന്ന ആ ക്യാരക്റ്റര്‍ പോലത്തെ 55ഓളം സിനിമകളാണ് എനിക്ക് പിന്നീട് വേണ്ട എന്ന് വെക്കേണ്ടി വന്നിട്ടുള്ളത്.
ഗസ്റ്റ് റോള്‍ ആണെങ്കില്‍ പോലും ആന അലറോടലറല്‍ എന്ന സിനിമയില്‍ വ്യത്യസ്തമായ ഒരു ക്യാരക്റ്റര്‍ തന്ന ദിലീപ് മേനോന്, ആക്ഷന്‍ ഹീറോ ബിജു ഇറങ്ങിയ ഉടനെ നിനക്ക് ഞാനൊരു വ്യത്യസ്തമായ ക്യാരക്റ്ററാണ് തരാനുദ്ദേശിക്കുന്നത്’ എന്ന് പറഞ്ഞ് ഒരു കുപ്രസിദ്ധ പയ്യനെന്ന സിനിമയിലെ മാലിനി എന്ന കഥാപാത്രം തന്ന മധുപാല്‍ ചേട്ടനോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. സിനിമാ മേഖലയിലെ വലിയ പല മാറ്റങ്ങളേക്കുറിച്ചും സംസാരിക്കുമ്പോള്‍ ഈയൊരു കാര്യം കൂടി പരിഗണിക്കുകയും, മാറ്റത്തിനു വിധേയമാകേണ്ടതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക