കലവൂർ: ‘‘അഭിയുടെ കൈയിൽ പിടിച്ചു വലിച്ചെങ്കിലും അവൻ വെള്ളത്തിൽ താഴ്ന്നു പോയി’’ – ഓമനപ്പുഴ പൊഴിയിൽ അഭിജിത്തിനും അനഘയ്ക്കുമൊപ്പം കളിക്കുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥി ആൽബിൻ തോമസ് വിതുമ്പി.
ആൽബിന്റെ മാതാവിന്റെ സഹോദരിയുടെ മക്കളാണ് മുങ്ങിമരിച്ച അഭിജിത്തും അനഘയും. ആൽബിന്റെ സഹോദരി ഇവാനിയയുമൊത്താണ് ഇവർ വൈകിട്ട് കളിക്കാൻ പോയത്.
വീടിന് സമീപം കടപ്പുറത്താണ് ഇവർ സാധാരണ കളിക്കാറ്. കടലിൽ മൽസ്യബന്ധനം കഴിഞ്ഞു വരുന്ന പിതാവ് നെപ്പോളിയനെ വല വിരിക്കാൻ സഹായിക്കുകയും ചെയ്തിരുന്നു.
ആൺകുട്ടികൾക്കായി അഫ്ഗാൻ സ്കൂളുകൾ ശനിയാഴ്ച മുതൽ തുറക്കുമെന്ന് താലിബാൻ, പെണ്കുട്ടികളെക്കുറിച്ച് മിണ്ടാട്ടമില്ല
ഇന്നലെ ഉച്ച കഴിഞ്ഞാണ് നാലുപേരും കൂടി കളിക്കാൻ പോയത്. ഇവരുടെ വീടുകളിൽ നിന്ന് 100 മീറ്ററോളം മാത്രം അകലെയാണ് പൊഴി. ‘‘ഞങ്ങൾ പന്ത് തട്ടി കളിക്കുകയായിരുന്നു. അപ്പോഴാണ് അനഘ വെള്ളത്തിലിറങ്ങിയത്. പിന്നാലെ അഭിയും ഇറങ്ങി.
ഇതു കണ്ട് ഞാൻ അഭിയുടെ കൈയിൽ പിടിച്ചെങ്കിലും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. ഞാനും ഇവാനിയയും നിലവിളിച്ചപ്പോഴാണ് നാട്ടുകാർ ഓടിയെത്തിയത്.’’ആൽബിൻ പറഞ്ഞു. എന്തോ അപകടം പറ്റിയെന്നല്ലാതെ കൂട്ടുകാർ ഇനിയൊരിക്കലും കളിക്കാൻ വരില്ലെന്ന് ഇന്നലെ രാത്രിയും ആൽബിനും ഇവാനിയയ്ക്കും മനസ്സിലായിട്ടില്ല.
സമീപത്തെ വീടുകളിൽനിന്ന് കുട്ടികളുടെ ബന്ധുക്കൾ ഓടിയെത്തി കുട്ടികളെ മുങ്ങിയെടുക്കുകയായിരുന്നു. ഉടൻ ചെട്ടികാട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൂങ്കാവ് എസ്സിഎംവി യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അഭിജിത്. അനഘ ഇതേ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.
മാതാവ് ആൻ മരിയ (മേരി ഷൈൻ) കുവൈത്തിൽ നഴ്സാണ്. സഹോദരൻ: അജിത് . മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ. കലക്ടർ എ.അലക്സാണ്ടർ വീട് സന്ദർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക