ഇസ്ലാമാബാദ്: പാകിസ്ഥാൻ ആണവ പദ്ധതിയുടെ പിതാവ് ഡോ. അബ്ദുൽ ഖദീർ ഖാൻ അന്തരിച്ചു. 85 വയസായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് ശനിയാഴ്ച രാത്രി ആരോഗ്യനില വഷളായ എ ക്യു ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ 7.04നായിരുന്നു അന്ത്യം. ഓഗസ്റ്റിൽ കോവിഡ് ബാധിച്ച എ ക്യു ഖാന് പിന്നീട് ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു.
പാകിസ്ഥാനെ ആണവശക്തിയാക്കുന്നിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എ ക്യു ഖാൻ. പാകിസ്ഥാനെ ആണവ രാജ്യമാക്കിയതിനെ തുടർന്ന് ദേശീയ ഹീറോയായി അദ്ദേഹം മാറി. പാകിസ്ഥാൻ ആണവ ബോംബിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
എ ക്യു ഖാന്റെ മരണത്തിൽ പ്രസിഡന്റ് ആരിഫ് അൽവി അനുശോചിച്ചു. എ ക്യു ഖാന്റെ സേവനം രാജ്യം മറക്കില്ലെന്നും രാജ്യത്തെ രക്ഷിക്കുന്ന ആണവ ആയുധം വികസിപ്പിക്കുന്നതിന് അദ്ദേഹം മുന്നിൽ നിന്നെന്ന് പ്രസിഡന്റ് ട്വീറ്റ് ചെയ്തു.
എ ക്യു ഖാൻറെ നിര്യാണത്തിൽ പാകിസ്ഥാൻ പ്രതിരോധ മന്ത്രി പർവേശ് ഖട്ടക്കും മറ്റ് മന്ത്രിമാരും അനുശോചനം രേഖപ്പെടുത്തി. “താങ്ങാനാവാത്ത ദുഃഖം, തീരാ നഷ്ടം. എ ക്യു ഖാൻറെ സേവനങ്ങൾ എക്കാലവും ബഹുമാനിക്കപ്പെടും. പാക് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ ഖാൻ നൽകിയ സംഭാവനകൾക്ക് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു”- ഖട്ടക് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക