ദില്ലി: കാശ്മീരിൽ ഭീകരർക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. ഷോപിയാനിൽ രാത്രി മുഴുവൻ തുടർന്ന എറ്റുമുട്ടലിൽ മൂന്നു ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു. ഇന്നലെ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. അടുത്തിടെ കാശ്മീരിൽ നിരപരാധികളെ വെടിവെച്ചു കൊന്ന സംഭവങ്ങളിൽ പങ്കുളളവരാണ് മരിച്ച രണ്ടു ഭീകരരെന്ന് പോലീസ് പറഞ്ഞു.
മലയാളി അടക്കം അഞ്ചു സൈനികർ ഇന്നലെ കശ്മീരിൽ വീരമൃത്യു വരിച്ചിരുന്നു. സുരൻകോട്ട് വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താൻ ശ്രമിക്കുമ്പോഴായിരുന്നു സൈനികർ വെടിയേറ്റ് കൊല്ലപ്പെട്ടത്.
കൊട്ടാരക്കര കുടവട്ടൂർ സ്വദേശിയാണ് 24 കാരനായ വൈശാഖ്. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് തീവ്രവാദികളുമായുളള ഏറ്റുമുട്ടലിൽ വൈശാഖ് വീരമൃത്യു വരിച്ചത്.
ഇക്കഴിഞ്ഞ പുതുവർഷ ദിനത്തിലാണ് സ്വരുക്കൂട്ടി വച്ചിരുന്ന സ്വന്തം സമ്പാദ്യവും വായ്പയും എല്ലാം ചേർത്ത് വീടെന്ന സ്വപ്നം വൈശാഖ് യാഥാർഥ്യമാക്കിയത്. പിന്നീട് ഒരവധിക്കാലം മാത്രമാണ് വൈശാഖിന് ഈ വീട്ടിൽ ചെലവിടാൻ കഴിഞ്ഞത്.
നാലു മാസം മുമ്പാണ് വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയുമെല്ലാം പ്രിയങ്കരനായിരുന്നു ചെറുപ്പക്കാരൻ. അമ്മ ബീനയെയും വിദ്യാർഥിനിയായ സഹോദരി ശിൽപയെയും എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ സങ്കടപ്പെടുകയാണ് നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക