പോത്തൻകോട്: കനത്ത മഴയിൽ മംഗലപുരം പഞ്ചായത്തിൽ കൊലാത്തുകോണത്ത് രണ്ടു വീടുകൾ ഇടിഞ്ഞു വീണു. കിണർ ഇടിഞ്ഞു താണു. പലയിടത്തും മരങ്ങൾ വീണ് വൈദ്യുതി ബന്ധവും താറുമാറായി. കുട്ടികൾ ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റു.
കൈലാത്തുകോണം വിളയിൽ വീട് പ്രജിതാഭവനിൽ ബിനുകുമാർ ഭാര്യ സജിത മക്കളായ അഭിത (12), അഭിജിത്ത് (10) എന്നിവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെള്ളി രാത്രി 11.30തോടെയാണ് അപകടം.
ഇവർ ഉറങ്ങിയിരുന്ന മുറിയുടെ ചുമരിടിഞ്ഞ് കുട്ടികളുടെ പുറത്തേക്ക് പതിക്കുകയായിരുന്നു. മൺകട്ടകൾ നീക്കിയാണ് കുട്ടികളെ പുറത്തെടുത്തത്. അഭിതയ്ക്ക് നടുവിനു സാരമായ പരുക്കേറ്റു മറ്റുള്ളവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
വലിയ ശബ്ദം കേട്ടാണ് ഉണർന്നത്. ദേഹത്ത് മൺകട്ടകളായിരുന്നു. സജിത പറഞ്ഞു. ശബ്ദം ഓടിയെത്തിയ സമീപവാസികളാണ് പിന്നീട് രക്ഷാപ്രവർത്തനം നടത്തിയത്. അഭിതയെ ആദ്യം ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽകോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബാലരാമപുരത്ത് കനത്ത മഴയിൽ രണ്ട് വീടുകളുടെ സമീപത്തെ കിണറുകൾ ഇടിഞ്ഞുതാണു; ശബ്ദം കേട്ട് വീട്ടുകാർ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി
മൺചുവരുകളുള്ള കാലപ്പഴക്കം ചെന്ന വീട് പുനർനിർമിക്കാൻ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചെങ്കിലും പരിഗണിച്ചില്ലെന്നും വീട്ടുകാർ പറയുന്നു. വെയ്ലൂർ വില്ലേജ് ഓഫിസർ മണിലാൽ, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം സെക്രട്ടറി വി.ജ്യോതിസ് എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
വീടിന്റെ ബാക്കി ഭാഗങ്ങൾ ഏതു നിമിഷവും നിലംപൊത്തുമെന്ന നിലയിലാണ്. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക