കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള 22 അപകട സാധ്യത മേഖലകൾ.പരിസ്ഥിതി ലോല പ്രദേശങ്ങളായ ഇവിടെ ഉരുൾപൊട്ടലിനോ മണ്ണിടിച്ചിലിനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.തീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇരിട്ടിയിൽ ദേശീയ ദുരന്ത നിവാരണ സേന ക്യാമ്പ് തുറന്നു.
മുൻ വർഷങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളെയാണ് അതീവ ജാഗ്രത പുലർത്തേണ്ട മേഖലകളുടെ പട്ടികയിൽ പെടുത്തിയത്.കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിയിൽ ഇത്തരം 22 അപകട സാധ്യത മേഖലകളാണ് കണ്ടെത്തിയിരിക്കുന്നത്.മുൻകരുത്തലിന്റെ ഭാഗമായി ഈ സ്ഥലങ്ങളിൽ എൻ ഡി ആർ എഫ് സംഘത്തെ നിയോഗിച്ചു.19 അംഗ സംഘമാണ് ഇരിട്ടിയിൽ ക്യാമ്പ് ചെയ്യുന്നത്.
അയ്യൻകുന്ന് പഞ്ചായത്തിലെ ആനപ്പന്തി ഗവർണമെന്റ് എൽ പി സ്കൂളിൽ എൻ ഡി ആർ എഫ് ക്യാമ്പ് തുറന്നു.ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ റവന്യൂ വകുപ്പും എൻ ഡി ആർ എഫ് സംഘവും പരിശോധന നടത്തി.പ്രദേശ വാസികൾക്ക് ജാഗ്രത നിർദേശവും നൽകി.
എൻ ഡി ആർ എഫ് ഇൻസ്പെക്ടർ അവിനേഷ് കുമാർ സബ് ഇൻസ്പെക്ടർ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളാണ് ഇരിട്ടിയിൽ ക്യാമ്പ് ചെയ്യുന്നത്.അടിയന്തര ഘട്ടങ്ങളിൽ എൻ ഡി ആർ എഫ് സേവനം പ്രയോജനപ്പെടുത്താൻ ഇരിട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ ക്രമീകരണകൾ ഏർപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക