കണ്ണൂർ: കാൽടെക്സിലെ ട്രാഫിക് സിഗ്നലിനു മുന്നിൽ ഭാരവാഹനങ്ങൾ കാരണം ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടം ഉണ്ടാകുന്ന സംഭവങ്ങൾ വർധിക്കുന്നു. ഇന്നലെ നടന്ന അപകടത്തിൽ ലോറികൾക്ക് ഇടയിൽപ്പെട്ട് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങിയതിനെ തുടർന്നാണു തൽക്ഷണം മരിച്ചത്.
മാസങ്ങൾക്കു മുൻപ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന തോട്ടട സ്വദേശിയായ സ്ത്രീ സമാനമായ രീതിയിൽ അപകടത്തിൽ മരിച്ചിരുന്നു.
സിഗ്നലിനു മുന്നിൽ പാചക വാതക ടാങ്കർ ലോറിക്കു സമാന്തരമായി നിർത്തിയിട്ട സ്കൂട്ടറിൽ ഭർത്താവിനോടൊപ്പം ഉണ്ടായിരുന്ന സ്ത്രീ വണ്ടി പോകാനുള്ള സിഗ്നൽ തെളിഞ്ഞു സ്കൂട്ടർ മുൻപോട്ടെടുത്തപ്പോൾ അതേ ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു. മുൻപും ഇവിടെ ഇത്തരം അപകടങ്ങളും ജീവഹാനിയും സംഭവിച്ചിട്ടുണ്ട്.
നിർത്താനുള്ള സിഗ്നൽ തെളിയുമ്പോൾ വാഹനങ്ങൾ വരി പാലിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും നഗരത്തിലെ കാൽടെക്സ്, താണ ജംക്ഷനുകളിൽ ഇതു പാലിക്കപ്പെടാറില്ല.
സിഗ്നൽ തെളിയുമ്പോൾ കടന്നുപോകാനുള്ള വ്യഗ്രതയിൽ വരി പാലിക്കാതെ തോന്നുന്നതു പോലെ വാഹനങ്ങൾ നിർത്തിയിടുന്നതാണു പതിവ്.
നിർത്തിയിട്ട വലിയ വാഹനങ്ങൾക്കിടയിൽ നുഴഞ്ഞു കയറുന്ന ഇരുചക്ര വാഹനങ്ങൾ കാൽടെക്സ്, താണ സിഗ്നലുകൾക്കു മുൻപിലെ പതിവു കാഴ്ചയാണ്. രണ്ടിടത്തും ഇടതു വശത്തേക്ക് സിഗ്നലുണ്ടെങ്കിലും മറ്റു വാഹനങ്ങൾ തടസ്സം സൃഷ്ടിച്ച് നിർത്തുന്നതും തിരക്കിനു കാരണമാകുന്നുണ്ട്. പ
ലപ്പോഴും സിഗ്നലുകളിൽ അച്ചടക്കം പാലിക്കാതെ വാഹനം നിർത്തുകയും മുന്നോട്ടെടുക്കുകയും ചെയ്യുന്നവർ മറ്റു വാഹനയാത്രക്കാർക്കും അപകടം വരുത്തി വയ്ക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക