ട്വന്റി-20 ലോകകപ്പില്‍ അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ന്യൂസീലന്‍ഡ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയില്‍ കടക്കുന്ന രണ്ടാമത്തെ ടീമായി. പാകിസ്താനാണ് ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തിയ ആദ്യ ടീം.
അഫ്ഗാന് ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം കിവീസ് 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. കിവീസിന്റെ ജയത്തോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷ നഷ്ടമായി.
125 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസിന്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. സ്കോര്‍ 26-ല്‍ നില്‍ക്കേ 12 പന്തില്‍ 17 റണ്‍സുമായി ഡാരില്‍ മിച്ചല്‍ മടങ്ങി. 23 പന്തില്‍ നിന്ന് നാലു ഫോറടക്കം 28 റണ്‍സെടുത്ത മാര്ട്ടിന് ഗുപ്റ്റിലിനെ ഒമ്പതാം ഓവറില്‍ റാഷിദ് ഖാന് മടക്കി. പിന്നാലെ മൂന്നാം വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ത്ത കെയ്ന്‍ വില്യംസണ് – ഡെവോണ്‍ കോണ്‍വെ സഖ്യമാണ് കിവീസിനെ വിജയത്തിലെത്തിച്ചത്.
42 പന്തുകള്‍ നേരിട്ട വില്യംസണ് 40 റണ്‍സോടെ പുറത്താകാതെ നിന്നു. കോണ്‍വെ 32 പന്തില്‍ നിന്ന് 36 റണ്‍സെടുത്തു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ നജിബുള്ള സദ്രാന് മാത്രമാണ് അഫ്ഗാന് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്താനായത്. 48 പന്തുകള്‍ നേരിട്ട സദ്രാന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 73 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക