പ്രതിസന്ധികളിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ നേതൃത്വം ഏറ്റെടുത്ത വ്യക്തിയാണ് രവി ശാസ്ത്രി. 2007 ലോകകപ്പിൽ ഇന്ത്യ പതറുകയും ടൂർണമെന്റിന് ശേഷം ഗ്രെഗ് ചാപ്പൽ രാജിവെക്കുകയും ചെയ്തപ്പോൾ, ഇന്ത്യയുടെ ഉയർത്തെഴുന്നേൽപ്പിന് വേണ്ടി അദ്ദേഹത്തിന് ഇടക്കാല ചുമതല നൽകിയിരുന്നു.
2014ൽ, ഇംഗ്ലണ്ട് ടെസ്റ്റിൽ ഇന്ത്യ പതറിയപ്പോൾ, അതിൽ നിന്നും ഒരു മാറ്റത്തിനായി അദ്ദേഹത്തെ ടീം ഡയറക്ടറായി നിയമിച്ചു. പിന്നെ അനിൽ കുംബ്ലെ പരിശീലകനായ ഒരു വർഷത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ പരിശീലക റോളിൽ എത്തിയ ശാസ്ത്രി, ഏഴ് വർഷക്കാലം ഇന്ത്യൻ ടീമിന്റെ ഉയർച്ചയ്ക്ക് മേൽനോട്ടം വഹിച്ചു,
മുഖ്യ പരിശീലകനായ ശാസ്ത്രിയുടെയും ക്യാപ്റ്റനായ വിരാട് കോഹ്ലിയുടെയും കീഴിൽ, ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഏഴാം സ്ഥാനത്തുനിന്നും മുന്നേറി. കൂടാതെ ഓസ്ട്രേലിയയിൽ തുടർച്ചയായി ടെസ്റ്റ് പരമ്പരകൾ വിജയിക്കുകയും അവസാന മത്സരം മാറ്റിവച്ച ഇംഗ്ലണ്ട് ടെസ്റ്റിൽ 2-1 ന് ലീഡ് നേടുകയും ചെയ്തു. ഇന്നലെ നടന്ന അവസാന ടി20 ലോകകപ്പ് മത്സരത്തിനുശേഷം പരിശീലക സ്ഥാനം ഒഴിഞ്ഞ ശാസ്ത്രി, വികാരഭരിതനായാണ് സംസാരിച്ചത്.
ടെസ്റ്റ് മത്സരങ്ങളും ഐസിസി ടൂർണമെന്റുകളും തമ്മിൽ താരതമ്യം ചെയ്യാൻ ശാസ്ത്രി വിസമ്മതിച്ചു, ഇന്ത്യ കളിക്കുന്ന എല്ലാ ടൂർണമെന്റുകളും/പരമ്പരകളും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തുടർച്ചയായി ആറ് മാസം ബയോ ബബിളിൽ തുടരേണ്ടി വന്നത് ടീമിനെ തളർത്തിയെന്ന് ശാസ്ത്രി പറഞ്ഞു.
“ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്, അതിൽ എനിക്ക് സംശയമില്ല. നിർഭാഗ്യവശാൽ, ഞങ്ങൾ ഈ ടൂർണമെന്റിൽ നിന്ന് പുറത്തായി, പക്ഷേ അത് കാരണം മികച്ച വശങ്ങൾ ഒന്നും ഇല്ലാതാകുന്നില്ല, ”അദ്ദേഹം മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ ടി20 ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് ശാസ്ത്രി പ്രത്യേകിച്ച് കാരണമൊന്നും നൽകിയില്ല, എന്നാൽ ബബിൾ ലൈഫ് മാനസികമായി തളർത്തിയിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. “തുടങ്ങേണ്ടത് പോലെ തുടങ്ങിയില്ല. ഇതൊരു ഒഴികഴിവല്ല. കാരണം ജയിക്കാനുള്ള ശ്രമത്തിൽ ഒരു കളി തോൽക്കും. ഇവിടെ ഞങ്ങൾ വിജയിക്കാൻ ശ്രമിച്ചില്ല, ബയോ ബബിൾ കാരണം കളിക്കാർ മാനസികമായും ശാരീരികമായും തളർന്നിരുന്നു”
ബബിൾ ജീവിതം ഡോൺ ബ്രാഡ്മാനെപ്പോലും ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. “വിരാടിന്റെ ഫോമിനെക്കുറിച്ച് ഞാൻ പറയുന്നില്ല. കളിക്കാരൻ ആരാണെന്നത് എനിക്ക് പ്രശ്നമല്ല. ഡോൺ ബ്രാഡ്മാനെപ്പോലും ബബിളിൽ ആക്കിയാൽ അദ്ദേഹത്തിന്റെ ശരാശരി കുറയും. ഒടുവിൽ ആ ബബിൾ പൊട്ടും.”
ഇന്ത്യൻ പ്രീമിയർ ലീഗിനും ടി20 ലോകകപ്പിനും ഇടയിൽ ഒരു ചെറിയ ഇടവേള ഉണ്ടായിരുന്നെങ്കിൽ അത് ടീമിനെ സഹായിച്ചേനെയെന്ന് ശാസ്ത്രി സമ്മതിച്ചു, എന്നാൽ പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡിന് കീഴിൽ സമീപഭാവിയിൽ “ഒരേയൊരു മിസ്സിങ് പീസ്” ആയ ഐസിസി കിരീടം ഇന്ത്യ നേടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക