ജയ്പുർ: രാജസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ സൂക്ഷിച്ച പണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി പരാതി. മുംബൈയിൽ വ്യവസായിയായ രാഹുൽ ഭാട്ട്യയുടെ മകളുടെ വിവാഹത്തിനായി കൊണ്ടുവന്ന ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്.
രണ്ടു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും 95,000 രൂപയും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു. ജയ്പൂരിലെ ക്ലാർക്സ് അമേർ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം.
ഹോട്ടലിന്റെ ഏഴാം നിലയിലുള്ള മുറിയിലാണ് രാഹുൽ ഭാട്ട്യയും കുടുംബവും താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ കുടുംബാംഗങ്ങൾ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുകയായിരുന്നു.
ഹോട്ടൽ അധികൃതരുടെ അറിവില്ലാതെ മോഷണം നടക്കില്ലെന്ന് പൊലീസിന് നൽകിയ പരാതിയിൽ രാഹുൽ ഭാട്ട്യ ആരോപിച്ചു. മുറിയുടെ താക്കോൽ ഹോട്ടൽ ജീവനക്കാരൻ മോഷ്ടാവിനു നൽകുന്നത് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വിവാഹത്തിനെത്തിയവരുടെ ബന്ധുവായി ചമഞ്ഞാണ് മോഷ്ടാവ് എത്തിയതെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക