വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീംകോടതി.
വായു മലിനീകരണം തടയാൻ എൻസിആറും എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനും നൽകിയ നിർദേശങ്ങൾ എത്രത്തോളം പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.
മലിനീകരണം തടയാൻ നിർദേശങ്ങൾ നൽകിയിട്ടുണ്ട്, എന്നാൽ അവ പ്രാവർത്തികമാക്കാത്തതാണ് പ്രശ്നം. ഒരാളെ ജയിലിലടച്ചതുകൊണ്ടോ കുറ്റം ചുമത്തിയതുകൊണ്ടോ പ്രയോജനമില്ലെന്നും, മലിനീകരണം തടയാൻ നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കര്‍മസേനയെ ചുമതലപ്പെടുത്തേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി.
നിർദേശങ്ങൾ നടപ്പിലാക്കാൻ വേണ്ടുന്ന നടപടികൾ ഉടനടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുൾപ്പെട്ട ബെഞ്ച് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഹർജി ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കും.
കോവിഡിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
അതേസമയം സെൻട്രൽ വിസ്തയിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ വായു മലിനീകരണത്തിന് വഴിയൊരുക്കുമെന്ന് സുപ്രിംകോടതി മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് കോടതി കേന്ദ്രത്തോട് വിശദീകരണം തേടി.
എന്നാൽ നിർദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്നു നേരിട്ട് സന്ദർശിച്ച് ഉറപ്പുവരുത്തുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ നിർമാണ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും സുപ്രിംകോടതി നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക