മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ കൊല്ലപ്പെട്ട കേസിലൂടെ പുറത്തുവന്ന കൊച്ചിയിലെ ലഹരിമരുന്ന് ഇടപാടുകൾ ക്രൈംബ്രാഞ്ച് പ്രത്യേക കേസുകളായി അന്വേഷിക്കും. വാഹനാപകടക്കേസും ലഹരിമരുന്നു കേസും (എഡിപിഎസ്) ഒരുമിച്ച് അന്വേഷിച്ചു കുറ്റപത്രം സമർപ്പിക്കുന്നതു പ്രതിഭാഗത്തിനു സഹായകരമാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
മോഡലുകളുടെ അപകടമരണത്തിനു വഴിയൊരുക്കിയ ഇടപെടലുകൾ നടത്തിയ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം. തങ്കച്ചന്റെ മൊഴികളിലൂടെയാണു കൊച്ചിയിലെ ലഹരി ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ ക്രൈംബ്രാഞ്ചിനു ലഭിച്ചത്. സൈജുവിന്റെ കാക്കനാട്ടെ വാടക ഫ്ലാറ്റ് അടക്കം ഇയാൾ ലഹരിമരുന്നു പാർട്ടികൾ സംഘടിപ്പിച്ച നഗരത്തിലെ മൂന്നു ഫ്ലാറ്റുകളിൽ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തി. പാർട്ടി നടത്തിയ ഫ്ലാറ്റുകളുടെ പേരുകളും പങ്കെടുത്തവരുടെ വിശദാംശങ്ങളും സൈജു അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.
സൈജുവിന്റെ പാർട്ടികളിൽ പങ്കെടുത്ത 7 യുവതികൾക്കും 10 യുവാക്കൾക്കും എതിരെ ലഹരിക്കേസുകൾ റജിസ്റ്റർ ചെയ്തു. കൊച്ചി സിറ്റി പൊലീസിന്റെ പരിധിയിലുള്ള എറണാകുളം സൗത്ത്, മരട്, പനങ്ങാട്, തൃക്കാക്കര, ഇൻഫോപാർക്ക്, ഫോർട്ട്കൊച്ചി സ്റ്റേഷനുകളിലാണു കേസുള്ളത്. ഇടുക്കി വെള്ളത്തൂവൽ, മാരാരിക്കുളം പൊലീസ് സ്റ്റേഷനുകളിലും ഒാരോ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ഓരോ കേസിലും സൈജുവിനെ അന്വേഷണസംഘത്തിനു കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക