കൊവിഡ് പശ്ചാത്തലത്തിൽ ആർ ടി പി സി ആർ ടെസ്റ്റുകളുടെ പേരിൽ എയർപോർട്ടിൽ പകൽക്കൊള്ള നടത്തുകയാണെന്ന് ടി എൻ പ്രതാപൻ എം പി. ഇതിന് പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകസഭയിൽ റൂൾ 377 പ്രകാരമുള്ള സബ്മിഷനിലൂടെയാണ് പരാതി ഉന്നയിച്ചത്.
സാധാരണ ആർ ടി പി ആർ ടെസ്റ്റ് ചെയ്യാൻ വേണ്ടതിന്റെ നാലും അഞ്ചും ഇരട്ടിയാണ് എയർപോർട്ടുകളിൽ ടെസ്റ്റിങ് ഫെസിലിറ്റികളിൽ ഈടാക്കുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം എയർപോർട്ടിലെത്തുന്ന യാത്രക്കാർക്ക് പരിശോധനക്ക് വേണ്ടി സൗകര്യപ്പെടുത്തിയ ഇത്തരം സംവിധാനങ്ങൾ ഭൂരിഭാഗവും സ്വകാര്യ ലാബുകളുടേതാണ്.
കേരളത്തിൽ തന്നെ ആർ ടി പി സി ആർ ടെസ്റ്റുകൾക്ക് 500 രൂപ നിശ്ചയിച്ചിട്ടുള്ളതാണ്. എന്നാൽ കൊച്ചി എയർപോർട്ടിലെ ഫീസ് 2490 വരെ വരുന്നുണ്ടെന്ന് യാത്രക്കാർ പരാതി പറയുന്നു. മഹാമാരിക്കാലത്ത് ആരോഗ്യമേഖലകളിൽ തീവെട്ടിക്കൊള്ള നടക്കുന്നു എന്ന പരാതികൾ ഉയർന്നപ്പോൾ കോടതികൾ ഇടപെട്ടാണ് പരിശോധനാ ഫീസ് നിശ്ചയിച്ചത്. ഇത് എയർപോർട്ടിനകത്ത് ബാധകമാകാത്ത സ്ഥിതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക