ദില്ലി: കൊവിഡ് നിയന്ത്രണത്തിലെ നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഇത്തിഹാദ് എയര്‍വേയ്സിന് ദില്ലി സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
രാജ്യത്ത് ഒമിക്രോണ്‍ വൈറസ് വ്യാപനത്തിനെതിരായ ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ചിലത് കമ്പനി പാലിച്ചില്ലെന്ന് തിങ്കളാഴ്ച നല്കിയ നോട്ടീസില്‍ പറയുന്നു.
അബുദാബിയില്‍ നിന്ന് ഞായറാഴ്ചയും തിങ്കളാഴ്ചയും ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ട് വിമാനങ്ങളിലെ യാത്രക്കാരുടെ നടപടിക്രമങ്ങളുടെ പേരിലാണ് നോട്ടീസ് നല്‍കിയത്. വിമാന യാത്രക്കാരില്‍ രണ്ട് ശതമാനം പേരെ തെരഞ്ഞെടുത്ത് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ് ഇത്തിഹാദ് ലംഘിച്ചതെന്ന് നോട്ടീസില്‍ പറയുന്നു.
24 മണിക്കൂറിനകം ഇത്തിഹാദിന്റെ സ്റ്റേഷന് മാനേജര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാണ് വസന്ത് വിഹാര്‍ സബ്ഡിവിഷണ് മജിസ്ട്രേറ്റ് നല്കിയ നോട്ടീസിലെ ആവശ്യം. മറുപടി നല്‍കിയില്ലെങ്കില്‍ വിശദീകരണമൊന്നും നല്‍കാനില്ലെന്ന് കണക്കാക്കി ദുരന്ത നിവാരണ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരവും നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക