ഫെബ്രുവരിയിൽ ബീജിങ്ങിൽ വെച്ച് നടക്കുന്ന ശീതകാല ഒളിമ്പിക്സ് ബഹിഷ്കരിച്ച് അമേരിക്ക. ചൈനയുടെ നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചാണ് അമേരിക്കയുടെ ഈ തീരുമാനം.
മത്സരങ്ങളിൽ കായിക താരങ്ങൾ പങ്കെടുമെങ്കിലും നയതന്ത്ര ബഹിഷ്കരണങ്ങളുടെ ഭാഗമായി ഒളിമ്പിക്സ് ഔദ്യോഗിക സംഘത്തെയും നയതന്ത്ര സംഘത്തെയും ചൈനയിലേക്ക് അയക്കില്ലെന്നാണ് അമേരിക്കയുടെ നിലപാട്.
സിൻജിയാങ് പ്രവിശ്യയിലെ ന്യൂനപക്ഷ മുസ്ലീംങ്ങൾക്ക് നേരെയുള്ള ക്രൂരമായ നടപടികളും വംശഹത്യയും കൂട്ടക്കൊലയും മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും ചൈന തുടർന്നുകൊണ്ടിരിക്കുകയാണെന്നും, ചൈനയുടെ ഈ ക്രൂരമായ പ്രവർത്തനങ്ങളെ പിന്തുണക്കാനാവില്ലെന്നും, ഇതിനെതിരെ ശക്തമായ സന്ദേശം നൽകുക എന്നതാണ് ഒളിമ്പിക്സ് ബഹിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം, ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി അറിയിച്ചു.
ബഹിഷ്കരണം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം യു.എസ് സഖ്യകക്ഷികളെ അറിയിച്ചിരുന്നുവെന്നും സാകി കൂട്ടിച്ചേർത്തു.
എന്നാൽ അമേരിക്കയുടെ തീരുമാനത്തെ ചൈന അപലപിച്ചു. ഒളിമ്പിക്സിനെ രാഷ്ടീയ ആയുധമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇങ്ങനെ ചെയ്യുന്നത് ഒളിമ്പിക്സിനോടുള്ള അവഹേളനമാണെന്നും, നയന്ത്രണ ബഹിഷ്കരണവുമായി മുന്നോട്ട് പോയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും ചൈന ഭരണകൂടം അമേരിക്കയ്ക്ക് മുന്നറിയിപ്പു നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക