ലാഹോര്‍: പാകിസ്ഥാന് പഞ്ചാബ് പ്രവിശ്യയിലെ ഫൈസാബാദിൽ മോഷണക്കുറ്റം ആരോപിച്ച് നാല് യുവതികളെ നഗ്നയാക്കി നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു.
ഇവരെ മൃഗീയമായി മര്‍ദ്ദിക്കുന്നതിന്റെയും നഗ്നരാക്കി നടത്തിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഇരകളിലൊരാള്‍ കൗമാര പ്രായക്കാരിയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരുമണിക്കൂറോളം തെരുവിലൂടെ നടത്തിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്. വസ്ത്രത്തിന് അപേക്ഷിച്ച് സ്ത്രീകള്‍ നിലവിളിക്കുന്നുണ്ടെങ്കിലും ആരും ഇവരെ സഹായിക്കാനെത്തിയില്ല.
സംഭവം പുറത്തറിഞ്ഞതോടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനപ്പെട്ട പ്രതികളെയാണ് അറസ്റ്റ് ചെയ്തതെന്നും കുറ്റക്കാരെ എല്ലാവരെയും പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ബാവ ചക്ക് മാര്‍ക്കറ്റില്‍ മാലിന്യം ശേഖരിക്കാനാണ് നഗരത്തില്‍ എത്തിയതെന്ന് സ്ത്രീകള്‍ പൊലീസിന് മൊഴി നല്കി.
അതിനിടെ ഒരുകടയില്‍ കയറി കുടിവെള്ളം ചോദിച്ചു. മോഷ്ടിക്കാനെത്തിയവരാണെന്ന് പറഞ്ഞ് ഇവര്‍ തടഞ്ഞുവെക്കുകയും മറ്റ് കടകളിലെ ആളുകളെ വിളിച്ചുവരുത്തുകയും ആക്രമിക്കുകയും ചെയ്തെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.
ആക്രമികള്‍ മര്‍ദ്ദിക്കുമ്പോഴും വസ്ത്രാക്ഷേപം നടത്തുമ്പോഴും സഹായത്തിനായി അപേക്ഷിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് സ്ത്രീകള്‍ പറഞ്ഞു. സദ്ദാം എന്ന് പേരുള്ള ഇലക്ട്രിക് കടയുടെ ഉടമയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക