ചുരുളി സിനിമയ്ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്കും നടൻ ജോജു ജോർജിനും ഹൈക്കോടതി നോട്ടീസ് അയച്ചു. തുടർന്ന് കേന്ദ്ര സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് നൽകി.
ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സോണി ലിവിൽ പ്രദർശിപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയുടെ പതിപ്പ് സർട്ടിഫൈ ചെയ്ത കോപ്പിയല്ലായെന്ന് വ്യക്തമാക്കി സെൻസർ ബോർഡ് രംഗത്ത് വന്നിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983 കേന്ദ്ര സർക്കാർ മാർഗ നിർദ്ദേശങ്ങൾ ഇവ പ്രകാരം സിനിമയിൽ ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചുരുളിക്ക് നൽകിയിരുന്നത്. എന്നാൽ ഈ മാറ്റങ്ങൾ ഇല്ലാതെയാണ് സിനിമ ഒ ടി ടിയിൽ പ്രദർശിപ്പിച്ചതെന്ന് സെൻസർ ബോർഡ് വ്യക്തമാക്കിയിരുന്നു. തൃശൂർ സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക