പൊലീസ് അക്കാദമിയിലെ വിശാലമായ പരേഡ് ഗ്രൗണ്ടിൽ ഡിജിപി അനിൽകാന്ത് നിർത്താതെ ഓടിയത് 20 റൗണ്ട്! ആദ്യം ആദരവോടെ നോക്കിനിന്ന ശേഷം ട്രെയിനികളും ഡിജിപിക്കൊപ്പം ഓടി. 5 റൗണ്ട് പൂർത്തിയായപ്പോൾ ട്രെയിനികളെല്ലാം കിതച്ച് അവശരായി ഓട്ടം നിർത്തിയെങ്കിലും 59 വയസ്സുകാരനായ ഡിജിപി 20 റൗണ്ട് പൂർത്തിയാകുംവരെ ഓട്ടം തുടർന്നു. പൊലീസ് അക്കാദമി ആദ്യമായി സന്ദർശിക്കാനെത്തിയതായിരുന്നു ഡിജിപി. രാവിലെ ആറിനാണ് അദ്ദേഹം മൈതാനത്തിറങ്ങിയത്.
പാസിങ്ഔട്ട് പരേഡുകൾ നടക്കാറുള്ള വലിയ മൈതാനത്ത് ഓട്ടമാരംഭിച്ച അദ്ദേഹം തിരികെ കയറിയത് 8 മണിയോടെ. ട്രെയിനി ബാച്ചിനായി നടത്തിയ കായിക പരിശീലനത്തിലും ഡിജിപി പങ്കെടുത്തു. തന്റെ കായിക ക്ഷമതയുടെ രഹസ്യം പരിശീലനാർഥികളോടു പങ്കുവയ്ക്കാൻ അദ്ദേഹം മടിച്ചില്ല. ‘കായിക താരമായിട്ടായിരുന്നു എന്റെ തുടക്കം. ഇപ്പോഴും ദിവസവും ഒരു മണിക്കൂർ ഓടും.
മനക്കരുത്തും ശാരീരികക്ഷമതയും കൈവരിക്കാനും നിലനിർത്താനും ഓട്ടം സഹായിക്കും’ – ഡിജിപി പറഞ്ഞു. മത്സരാർഥികൾക്കായി സംവദിക്കുന്നതിനിടെ പൊലീസ് ഭാഷ മോശമാകരുതെന്നും അദ്ദേഹം നിർദേശം നൽകി. തരംതാണാ ഭാഷാ പ്രയോഗങ്ങൾ പൊതുജനത്തോടു പ്രയോഗിക്കരുത്. അക്കാദമി ഡയറക്ടർ ഐജി പി. വിജയൻ ഡിജിപിയെ അനുഗമിച്ചു. അക്കാദമി ക്യാംപസിൽ പുതുതായി ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഡിജിപി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക