24 മണിക്കൂർ സൂചന പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സർജ്ജന്മാർ. ചൊവ്വാഴ്ച രാവിലെ 8 മണി വരെ സമരം തുടരും. ചർച്ചയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് പങ്കെടുത്തിട്ടില്ലായെന്ന് ഹൗസ് സർജ്ജന്മാർ. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ഇന്ന് നടന്നത് ഔദ്യോഗിക ആശയവിനിമയം മാത്രമാണെന്നും ഹൗസ് സർജ്ജന്മാർ പറഞ്ഞു.
തങ്ങളുടെ ആവശ്യങ്ങൾ ചർച്ചയിൽ അറിയിച്ചു. വിഷയങ്ങൾ മന്ത്രിയെ അറിയിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. പി ജി ഡോക്ടേഴ്സിനെ ചർച്ചയ്ക്ക് വിളിച്ച്, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ അത്യാഹിത വിഭാഗമുള്‍പ്പെടെയുള്ളവയില്‍ നിന്ന് വരെ വിട്ടുനിന്നാണ് പി.ജി ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്.
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി ഹൗസ് സർജ്ജന്മാരും ഇറങ്ങിയതോടെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. പല മെഡിക്കൽ കോളേജുകളും പകുതിയിൽ താഴെ ഡോക്ടർമാർ മാത്രമാണ് ഇപ്പോൾ മെഡിക്കൽ കോളേജുകളിലുള്ളത്. ശസ്ത്രക്രിയകള്‍ മിക്കതും മാറ്റിവെക്കുകയും അത്യാവശ്യ ചികിത്സ മുടങ്ങുകയും ചെയ്യുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. രോഗികളെ മടക്കി അയക്കേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക