പാലക്കാട്: പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് എലപ്പുള്ളി സഞ്ജിത്തിന്റെ കൊലപാതത്തിൽ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ സിബിഐ അന്വേഷം ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകും. പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നും സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടിക്കാൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.
കൊലപാതകം നടന്ന് ഒരു മാസം പിന്നിടുമ്പോഴും മൂന്ന് പ്രതികളെ മാത്രമാണ് പൊലീസിന് പിടികൂടാൻ കഴിഞ്ഞത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒറ്റപ്പാലം ചുനങ്ങാട് മനക്കല് വീട്ടില്‍ ബാവയുടെ മകന് നിഷാദ് എന്ന നിസാർ, വാഹനം ഓടിച്ച നെന്മാറ അടിപ്പെരണ്ട മാനാംകുളമ്പ് ഷംസുദ്ദീന്റെ മകന് അബ്ദുള്‍ സലാം(30), കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളിമേട് മുഹമ്മദ് ജമാലുദ്ദീന്റെ മകന് ജാഫര്‍ സാദിഖ്(31) എന്നിവരാണ് നേരത്തെ അറസ്റ്റിലായവര്‍.
കഴിഞ്ഞ നവംബര്‍ 15നാണ് ആർഎസ്എസ് പ്രവര്ത്തകൻ സഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. ദേശീയപാതയ്ക്ക് സമീപം മമ്പറത്തുവെച്ച് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടികൊലപ്പെടുത്തിയത്. ഭാര്യ അര്ഷികക്കൊപ്പം ബൈക്കില്‍ പോവുകയായിരുന്ന സഞ്ജിത്തിനെ അക്രമിസംഘം വെട്ടിവീഴ്ത്തുകയായിരുന്നു. അര്‍ഷികയെ പിടിച്ചുമാറ്റി സഞ്ജിത്തിനെ വെട്ടിനുറുക്കി. 31 വെട്ടുകളാണ് ഉണ്ടായിരുന്നത്. കേസില്‍ ആദ്യം സലാമാണ് പിടിയിലായത്. അക്രമികള്‍ എത്തിയ കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സലാമിനെ പിടികൂടാനായത്. ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥിന്റെ നേതൃത്വത്തില്‍ രണ്ട് ഡിവൈഎസ്പിമാരും ആറ് ഇന്‍സ്പെക്ടര്‍മാരുമടങ്ങുന്ന 34 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക