ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പൊതുയോഗങ്ങൾ നിരോധിക്കുകയും ചെയ്തു. ക്രിസ്തുമസ്സും പുതുവത്സരാഘോഷവും എങ്ങനെ ആഘോഷിക്കണമെന്നതിനെക്കുറിച്ച് ചില സംസ്ഥാനങ്ങൾ പുതിയ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
കർണാടക സർക്കാർ പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പാർട്ടികളും പൊതുപരിപാടികളും പൂർണമായും നിരോധിച്ചു. സംസ്ഥാനത്തെ ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. 50 ശതമാനം ആളുകൾക്ക് മാത്രമാണ് റസ്റ്റോറന്റുകളിൽ പ്രവേശനമുണ്ടാകുക. എന്നാൽ റസ്റ്റോറന്റുകളിൽ ഡിജെ പോലുള്ള പാർട്ടികൾ നടത്താൻ അനുവാദമില്ല.
തമിഴ്നാട്ടിലും പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണ ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാര മേഖലയായ പുതുച്ചേരിയിൽ കർശന നിയന്ത്രണങ്ങളില്ല. എന്നാൽ കോവിഡ് പ്രൊട്ടോകോൾ പാലിക്കണമെന്നും രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രമെ കേന്ദ്രങ്ങളിൽ പ്രവേശനം ഉണ്ടാവു എന്നും തമിഴ്നാട് ഗവർണർ തമിഴിസൈ സൗന്ദർരാജൻ അറിയിച്ചു. തമിഴ്നാട്ടിൽ ഡിസംബർ 31 നും ജനുവരി 1 നും ബീച്ചുകളിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചു.
ഒമിക്രോൺ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ക്രിസ്തുമസിനും പുതുവർഷത്തിലും ഒത്തുചേരലുകളും പാർട്ടികളും ഒഴിവാക്കണമെന്ന് ബിഎംസിയും അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബിഎംസി കമ്മീഷണർ ഇഖ്ബാൽ സിംഗ് ചാഹൽ മുന്നറിയിപ്പ് നൽകി. വിവാഹങ്ങളിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കുന്നത് സംബന്ധിച്ച നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ചാഹൽ പൗരന്മാരോട് ആവശ്യപ്പെട്ടു. കൂടാതെ, നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ബിഎംസി വാർഡ് തലങ്ങളിൽ സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഇതുവരെ 54 ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരിൽ 22 പേർ മുംബൈയിൽ നിന്നുള്ളവരാണ്.
ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി സാമൂഹികവും സാംസ്കാരികവുമായ ഒത്തുചേരലുകൾക്കുള്ള നിരോധനം, ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിൽ പ്രവർത്തിക്കാനുള്ള പരിധി തുടങ്ങിയ കോവിഡ് നിയന്ത്രണങ്ങൾ നീട്ടിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങൾ ഡിസംബർ 31 അർദ്ധരാത്രി വരെയാണ് നീട്ടിയിരിക്കുന്നത്. എന്നിരുന്നാലും, ഡൽഹിയിൽ നിലവിൽ അനുവദനീയവും നിയന്ത്രിതവുമായ പ്രവർത്തനങ്ങൾ ഡിസംബർ 31-നും ജനുവരി 1-നും ഇടയ്ക്കുള്ള രാത്രി വരെ തുടരുമെന്ന് ഡിഡിഎംഎ അറിയിച്ചു.
എന്നാൽ കേരളത്തിൽ ഇതുവരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളിൽ ജനങ്ങൾ കൂടുതല്‍ ജാഗ്രത പാലിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാവണം ആഘോഷങ്ങൾ എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക