തിരുവനന്തപുരം: പുതുവത്സരം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. പത്ത് മണിക്ക് ശേഷം പൊലീസ് പരിശോധന ശക്തമാക്കും. ആൾക്കൂട്ടങ്ങൾ ഒത്ത് ചേരുന്ന ഒരു പരിപാടിയും പത്ത് മണിക്ക് ശേഷം അനുവദിക്കില്ല.
അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാകൂ. പുറത്ത് ഇറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതണം. ദേവാലയങ്ങൾക്കും നിയന്ത്രണം ബാധകമാണ്.
ഹോട്ടലുകളും റസ്റ്റോറൻറുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടക്കണം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ വന്നത്.
ഇന്നലെ പിഴ അടക്കമുള്ള കടുത്ത നടപടികൾ മിക്കയിടങ്ങളിലും പൊലീസ് ഒഴിവാക്കിയിരുന്നെങ്കിലും, ഇന്ന് വിട്ടുവീഴ്ചയുണ്ടാകില്ല. ഒമിക്രോൺ കണക്കിലെടുത്ത് ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം.
നിയന്ത്രണങ്ങള്‍ കർശനമായി നടപ്പാക്കാനുള്ള പൊലീസിന്റെയും സര്‍ക്കാരിന്റെയും തീരുമാനം പൊതുസ്ഥലത്തെ ആഘോഷങ്ങള്‍ക്കും കടിഞ്ഞാണിടും. ബീച്ചുകള്‍ ,ഷോപ്പിംഗ് മാളുകള്‍. പാർക്കുകൾ, ക്ലബ്ബുകള്‍ എന്നിവിടങ്ങളിൽ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ച് ആഘോഷങ്ങള്‍ നിയന്ത്രിക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കികഴിഞ്ഞു.
രാത്രി പത്ത് മണിക്ക് ശേഷം അതാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചട്ടം. ഇതോടെ പുതുവത്സരാഘോഷങ്ങള്‍ വീടുകളില്‍ തന്നെ ഒതുക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക