ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ ക്യാമ്പയിന് നാടിന്റെ പിന്തുണ. നിത്യ ജീവിതത്തിൽനിന്ന് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് ഡിസ്പോസിബിൾ വസ്തുക്കളും ഉപേക്ഷിക്കാനുള്ള ബോധവൽക്കരണ പരിപാടിയാണ് പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ. തദ്ദേശസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വിവിധ സംഘടനകൾ, രാഷ്ട്രീയ പാർടികൾ തുടങ്ങിയവയുടെ പിന്തുണയോടെയാണ് ക്യാമ്പയിൻ. ഇതിന്റെ ഭാഗമായുള്ള ബദൽ ഉൽപ്പന്ന പ്രദർശനം കണ്ണൂർ പൊലീസ് മൈതാനിയിൽ വെള്ളിയാഴ്ച വരെ തുടരും.
ചെറുതാഴം പഞ്ചായത്തിൽ ഒന്നിന് വൈകിട്ട് അഞ്ചിന് പ്ലാസ്റ്റിക് ഫ്രീ പഞ്ചായത്ത് ശുചിത്വ റാലി നടക്കും. കലക്ടർ എസ് ചന്ദ്രശേഖർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 1, 2 തീയതികളിൽ പിലാത്തറ ബസ്സ്റ്റാൻഡിൽ ബദൽ ഉൽപ്പന്ന മേള സംഘടിപ്പിക്കും. കൂടാളി പഞ്ചായത്തിൽ അഞ്ചിന് പ്ലാസ്റ്റിക് ബദൽ വിളംബര ഘോഷയാത്രയും ശുചിത്വ ഗീതത്തിന്റെ അകമ്പടിയോടെ മെഗാ തിരുവാതിരയും നടക്കും. മുഴുവൻ വിദ്യാലയങ്ങളിലും ശുചിത്വ പ്രതിജ്ഞയും കുട്ടികളും പഞ്ചായത്തും വീഡിയോ പ്രചാരണവും നടത്തും. ഗ്രീൻ പ്രോട്ടോകോൾ കർശനമാക്കി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹരിത മംഗല്യം പദ്ധതി നടപ്പാക്കാനും പഞ്ചായത്ത് തീരുമാനിച്ചു. ഒറ്റത്തവണ പ്ലാസ്റ്റിക്കിനെതിരായ നടപടി ശക്തമാക്കാൻ ആൻഡി വിജിലൻസ് ടീമും രൂപീകരിക്കും. കോട്ടയം പഞ്ചായത്തിൽ 31ന് ശുചിത്വ സന്ദേശ യാത്ര സംഘടിപ്പിക്കും. ഒന്നിന് വൈകിട്ട് ആറിന് എല്ലാ വീടുകളിലും ശുചിത്വ ദീപം തെളിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക